സൂര്യാഘാതം ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം

സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന ശരീരത്തിന്റെ പല നിര്‍ണ്ണായക പ്രവര്‍ത്തനങ്ങളും തകരാറിലാവുന്ന അവസ്ഥയാണ് സൂര്യാഘാതം.

ലക്ഷണങ്ങള്‍
ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം,നേര്‍ത്ത വേഗത്തിലുള്ള നാഡീമിടിപ്പ്, ശക്തമായ തലവേദന തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. 
സൂര്യാഘാതമേറ്റാല്‍ ഉടന്‍ വെയിലുള്ള സ്ഥലത്തുനിന്നും തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാന്‍,എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക, കഴിവതും വേഗം വൈദ്യ സഹായം ലഭ്യമാക്കുക.

സൂര്യാഘാതം ഏല്‍ക്കാതിരിക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെളളം കുടിക്കുക, ദാഹം തോന്നിയില്ലെങ്കില്‍ പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2-4 ക്ലാസ് വെളളം കുടിക്കുക, ധാരാളം വിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെളളവും, ഉപ്പിട്ട നാരങ്ങ വെളളവും കുടിക്കുക, വെയിലത്ത് ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കുക, ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3 മണി വരെയുളള സമയം വിശ്രമിക്കുക, കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ഉളളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക, പ്രായാധിക്യമുളളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ എടുക്കുന്നവരുടെയും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. വെയിലകത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. ജില്ലയില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അഭ്യര്‍ത്ഥിച്ചു.

admin:
Related Post