എബോള വാക്സിൻ വികസിപ്പിക്കാൻ ഓക്സ്ഫോർഡും സെറം ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു

ഡൽഹി: ആഗോളതലത്തിൽ വലിയ ആശങ്കയുയർത്തി എബോള വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ വാക്സിനുകളും ചികിത്സകളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി (SII) ചേർന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ പുതിയ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ചു.

വളരെ വേഗത്തിലും കാര്യക്ഷമമായും പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ പാൻഡെമിക് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പിന്റെ വാക്സിൻ ഇമ്മ്യൂണോളജി വിഭാഗം മേധാവി പ്രൊഫ. തെരേസ ലാംബെ പറഞ്ഞു. അടുത്ത രണ്ട് മുതൽ മൂന്ന് മാസത്തിനുള്ളിൽ തന്നെ ക്ലിനിക്കൽ ഗ്രേഡ് വാക്സിൻ ഡോസുകൾ തയ്യാറാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ അറിയിച്ചു. നിലവിൽ മൃഗങ്ങളിൽ ഓക്സ്ഫോർഡിന്റെ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.

കോവിഡിനെതിരെ ലോകമെമ്പാടും ഉപയോഗിച്ച ‘ഓക്സ്ഫോർഡ് ആസ്ട്രാസെനക’ (കോവിഷീൽഡ്) വാക്സിന്റെ കോ-ഡിസൈനർ കൂടിയാണ് പ്രൊഫ. തെരേസ ലാംബെ. ‘എബോള സെയർ’ (Ebola Zaire) വാക്സിൻ പോലെ ഒരൊറ്റ ഡോസ് കൊണ്ട് പ്രതിരോധശേഷി നൽകുന്ന (സിംഗിൾ ഡോസ്) ഒരു വാക്സിൻ വികസിപ്പിക്കാനാണ് ഗവേഷക സംഘം ലക്ഷ്യമിടുന്നത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ എബോള രോഗവ്യാപനം ശക്തമായതിനെ തുടർന്ന് ഇവിടങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നു. എബോള ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെക്കുകയും വിമാനത്താവളങ്ങളിൽ ആരോഗ്യ മന്ത്രാലയം നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കൃത്യമായ മരുന്നോ വാക്സിനോ ഇല്ലാത്ത സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Oxford and Serum Institute Partner to Fast-Track New Ebola Vaccine

By admin