“ഒരു നിമിഷത്തെ എടുത്തുചാട്ടം”; ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ഹൻസിക കൃഷ്ണ, സബ്‌സ്‌ക്രിപ്ഷൻ തുക ചാരിറ്റിക്ക് നൽകിയതായും വിശദീകരണം

ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷൻ ഫീച്ചറിലൂടെ പങ്കുവെച്ച വിഡിയോയുമായി ബന്ധപ്പെട്ടുണ്ടായ സൈബർ വിവാദങ്ങളിൽ ഒടുവിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമായ ഹൻസിക കൃഷ്ണ. തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു നിമിഷത്തെ വിവേകശൂന്യതയും എടുത്തുചാട്ടവുമായിരുന്നു ആ വിഡിയോയെന്നും അതിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നീണ്ട കുറിപ്പിൽ പറഞ്ഞു.

മൂന്ന് ആഴ്ചകൾക്ക് മുമ്പ് ഹൻസിക തന്റെ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷൻ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു ബോൾഡ് വിഡിയോ ചിലർ സ്ക്രീൻ റെക്കോർഡ് ചെയ്ത് മറ്റ് പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചതോടെയാണ് വിവാദം തുടങ്ങിയത്. പണത്തിനും പബ്ലിസിറ്റിക്കും വേണ്ടിയാണ് താരം ഇത് ചെയ്തതെന്നും, വിഡിയോ വൈറലായതിന് പിന്നാലെ സബ്‌സ്‌ക്രിപ്ഷൻ തുക 299 രൂപയിൽ നിന്ന് 399 രൂപയായി വർദ്ധിപ്പിച്ചെന്നും ആരോപിച്ച് വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഹൻസികയ്ക്കും കുടുംബത്തിനുമെതിരെ ഉയർന്നത്.

എന്നാൽ ഈ ആരോപണങ്ങളെല്ലാം ഹൻസിക നിഷേധിച്ചു. വിഡിയോ പോസ്റ്റ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ അബദ്ധം മനസ്സിലാക്കി അത് ഡിലീറ്റ് ചെയ്തിരുന്നുവെന്ന് താരം വ്യക്തമാക്കി. പണത്തിന് വേണ്ടിയല്ല ഇത് ചെയ്തത്. സബ്‌സ്‌ക്രിപ്ഷൻ തുക വർദ്ധിപ്പിച്ചത് ആ സമയത്ത് കൂടുതൽ ആളുകൾ ഗ്രൂപ്പിലേക്ക് വരുന്നത് നിരുത്സാഹപ്പെടുത്താൻ വേണ്ടിയായിരുന്നു. പെട്ടെന്നുണ്ടായ ഈ സബ്‌സ്‌ക്രിപ്ഷൻ വർദ്ധനവിലൂടെ ലഭിച്ച മുഴുവൻ തുകയും സാമൂഹ്യ സേവനത്തിനായി (ചാരിറ്റി) സംഭാവന നൽകിയെന്നും അതിൽ നിന്നും ഒരു പൈസ പോലും താൻ എടുത്തിട്ടില്ലെന്നും ഹൻസിക വ്യക്തമാക്കി. തന്റെ തെറ്റിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും, എന്നാൽ ഇതിനെ ഒരു അവസരമാക്കി മാറ്റി ഫോളോവേഴ്സിനെ കൂട്ടാൻ തനിക്കെതിരെയും കുടുംബത്തിനെതിരെയും വെറുപ്പ് പ്രചരിപ്പിച്ചവർ വേദനിപ്പിച്ചെന്നും പറഞ്ഞ താരം, തെറ്റ് ക്ഷമിച്ച് തനിക്ക് ഒരു അവസരം കൂടി നൽകണമെന്നും അഭ്യർത്ഥിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Hansika Krishna Issues Emotional Apology and Clarification Over Leaked Instagram Video Controversy

By admin