
ശബരിമല: ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ ഗുരുതി പൂജ നടന്നു. ഇന്നലെ (ജനുവരി 19) രാത്രി ഹരിവരാസനം ചൊല്ലി സന്നിധാനം നട അടച്ചശേഷം പന്തളം രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
ചടങ്ങുകൾ ഇങ്ങനെ: ഗുരുതിക്ക് മുന്നോടിയായി മാളികപ്പുറം നടയടച്ച് മേല്‍ശാന്തി സന്നിധാനത്തേയ്ക്ക് മടങ്ങിയിരുന്നു. തുടർന്ന് മണിമണ്ഡപത്തിന് മുന്നില്‍ വാഴപ്പോളയും കുരുത്തോലയും ഉപയോഗിച്ച് 64 കളങ്ങൾ തീർത്തു. നടുവില്‍ പന്തം കൊളുത്തി, ചുറ്റും നിലവിളക്ക്, പൂക്കുല, പൂമാല എന്നിവ കൊണ്ട് അലങ്കരിച്ചു. സന്ധ്യയ്ക്ക് സന്നിധാനത്തേയ്ക്ക് പോയ രാജപ്രതിനിധി, ഹരിവരാസനത്തിന് ശേഷം തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ഗുരുതി ആരംഭിച്ചത്.
മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ ചുവന്ന നിണം തര്‍പ്പണം ചെയ്ത് കുമ്പളങ്ങ വെട്ടി. തുടർന്ന് ഭക്തര്‍ക്ക് പ്രസാദം വിതരണം ചെയ്തു. റാന്നി കുന്നയ്ക്കാട്ട് കുടുംബക്കാരായ രതീഷ് അയ്യപ്പകുറുപ്പ്, അജിത് ജനാര്‍ദന കുറുപ്പ്, ജയകുമാര്‍ ജനാര്‍ദനകുറുപ്പ് എന്നിവര്‍ ഗുരുതിക്ക് നേതൃത്വം നല്‍കി.
ചടങ്ങിന് ശേഷം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ കര്‍മികള്‍ മണിമണ്ഡപം പൂട്ടി താക്കോല്‍ ദേവസ്വം അധികൃതര്‍ക്ക് കൈമാറി. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആറു ദിവസം മാത്രമാണ് മണിമണ്ഡപം തുറന്നത്.







