പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻകോളനിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കോടതിയുടെ ഈ സുപ്രധാന കണ്ടെത്തൽ.
2025 ജനുവരി 27-നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. കൃത്യം നടന്ന് ഒന്നര വർഷം പിന്നിടുമ്പോഴാണ് കേസിൽ വിധി വരുന്നത്.
ഒരു കുടുംബത്തിലെ മൂന്ന് പേരെ വ്യത്യസ്ത കാലയളവിലായി കൊലപ്പെടുത്തിയ പകയുടെ കഥയാണ് ഈ കേസിന് പിന്നിലുള്ളത്. 2019-ൽ സുധാകരന്റെ ഭാര്യയായിരുന്ന സജിതയെ കൊലപ്പെടുത്തിയ കേസിലും ചെന്താമര തന്നെയായിരുന്നു പ്രതി. ഈ കേസിൽ ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടി വീഴ്ത്തിയത്.
തന്റെ ഭാര്യ തന്നെ പിരിഞ്ഞുപോകാൻ കാരണം സജിതയും കുടുംബവുമാണെന്ന ആരോപിച്ചായിരുന്നു ചെന്താമര ആക്രമണം നടത്തിയത്. സജിതയോടുള്ള കടുത്ത വൈരാഗ്യം കുടുംബത്തോടും വെച്ചുപുലർത്തിയ പ്രതി, ജാമ്യത്തിലിറങ്ങി കൃത്യമായ ആസൂത്രണത്തോടെ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.
നേരത്തെ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇരട്ടക്കൊലക്കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. പ്രതിക്കുള്ള ശിക്ഷാവിധി ഉടൻ പ്രഖ്യാപിക്കും.



