കണ്ണൂർ: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു. പിണറായി വെണ്ടുട്ടായിൽ ആണ് സ്‌ഫോടനം. ബോംബ് നിർമ്മാണത്തിനിടയിലാണ് സ്ഫോടനം സംഭവിച്ചത്. സി.പി.എം പ്രവർത്തകനായ വിപിൻരാജിന്റെ കൈപ്പത്തിയാണ് അറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സ്‌ഫോടനം. വിപിൻരാജിന്റെ വീടിന് സമീപത്ത് വെച്ച് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ രാജെന്ന് പോലീസ് പറയുന്നു.
നെയ്യാറ്റിൻകര: തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സായ ചെങ്കലിലെ 21 ഏക്കർ വിസ്തൃതിയുള്ള ‘വലിയ കുള’ത്തിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ലോറിയിലെത്തിച്ച മാലിന്യം കുളത്തിലേക്ക് ഒഴുക്കിവിടുകയായിരുന്നു. സംഭവത്തിൽ ലോറിയും പ്രതികളെയും നാട്ടുകാർ പിടികൂടി പാറശ്ശാല പോലീസിൽ ഏൽപ്പിച്ചു. മാലിന്യക്കൂമ്പാരമായി കിടന്നിരുന്ന ഈ കുളത്തെ ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്തിട്ട് 15 വർഷം തികയുന്ന വേളയിലാണ് സാമൂഹിക വിരുദ്ധരുടെ നടപടി.
അന്തരിച്ച പത്മശ്രീ പി. ഗോപിനാഥൻ നായർ, കവയത്രി സുഗതകുമാരി ടീച്ചർ, വി.എം. സുധീരൻ, സനൽ കുളത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രകൃതിസ്നേഹികളും വിദ്യാർത്ഥികളും ഒത്തുചേർന്ന് അക്ഷീണ പ്രയത്നത്തിലൂടെയാണ് കുളത്തെ ഇന്നത്തെ അവസ്ഥയിലേക്ക് മാറ്റിയെടുത്തത്.
‘ഗാന്ധി തീർത്ഥം’ ഇന്ന് ഭീഷണിയിൽ സനൽ കുളത്തിങ്കലിൻ്റെ നേതൃത്വത്തിൽ “ഗാന്ധി തീർത്ഥം” എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ജലസ്രോതസ്സ് ഒരു അമ്മയെപ്പോലെയാണ് നാട്ടുകാർ സംരക്ഷിച്ചു വരുന്നത്. തലസ്ഥാന ജില്ലയുടെ തന്നെ അഭിമാനമായ ഈ ജലശേഖരത്തെ നശിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ഒരുമിച്ച് പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികളെ രക്ഷപ്പെടുത്താനുള്ള പിന്നാമ്പുറ ശ്രമങ്ങളും ഇതിനിടയിൽ നടന്നു കൊണ്ടിരിക്കുകയാണ്. വേനൽകാലം അടുക്കുന്ന വേളയിൽ ഈ കുളത്തിൽ നടന്ന ഈ ദുഷ്കർമ്മം ശരിക്കും പരിസരവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.
dumped toilet waste valiya kulam, Accused in police custody
കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം “45 ” ൻ്റെ ട്രെയ്‌ലർ പുറത്ത്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ഉമാ രമേശ് റെഡ്‌ഡി, എം രമേശ് റെഡ്‌ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും സംവിധായകനായ അർജുൻ ജന്യ തന്നെയാണ്. ഡിസംബർ 25 ന് ചിത്രം ആഗോള റിലീസായെത്തും.
ഫാൻ്റസി, ആക്ഷൻ, ഇമോഷൻ എല്ലാം കോർത്തിണക്കിയ ഒരു കംപ്ലീറ്റ് മാസ് സ്റ്റൈലിഷ് എൻ്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് ട്രെയ്‌ലർ കാണിച്ചു തരുന്നത്. ഗംഭീര ലുക്കിൽ ആണ് ചിത്രത്തിലെ പ്രധാന താരങ്ങളെ എല്ലാവരെയും അവതരിപ്പിച്ചിരിക്കുന്നത്. കന്നഡ സിനിമയിൽ ഇതുവരെ കാണാത്ത തരത്തിൽ ഉള്ള ദൃശ്യങ്ങളും മേക്കിങ്ങും ആയിരിക്കും ചിത്രത്തിൽ ഉള്ളതെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്.
ചിത്രത്തിലെ ആഫ്രോ തപാംഗ് എന്ന വീഡിയോ ഗാനവും അടുത്തിടെ പുറത്ത് വന്നിരുന്നു. വമ്പൻ ശ്രദ്ധയാണ് ഗാനത്തിന് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. വമ്പൻ ആക്ഷൻ രംഗങ്ങളും, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും നൽകുന്ന ഒരു ദൃശ്യവിസ്മയമായിരിക്കും “45” എന്ന സൂചനയാണ് ഇതിൻ്റെ ടീസറും ഇപ്പൊൾ വന്ന ട്രെയ്‌ലറും നൽകുന്നത്.
ഗരുഡ ഗമന വൃഷഭ വാഹന, ടോബി, സു ഫ്രം സോ എന്നീ കന്നഡ ചിത്രങ്ങളിലൂടെയും മലയാള ചിത്രങ്ങളായ ടര്‍ബോ, കൊണ്ടൽ എന്നിവയിലൂടെയും കേരളത്തിലും ജനപ്രിയനായ താരമായ രാജ് ബി ഷെട്ടിയുടെ പുതിയ ചിത്രം എന്ന നിലയിൽ 45 എന്ന ചിത്രത്തെ കുറിച്ച് കേരളത്തിലും മികച്ച പ്രതീക്ഷയാണുള്ളത്. ജയിലർ എന്ന തമിഴ് ചിത്രത്തിലെ അതിഥി വേഷത്തിലൂടെ കേരളത്തിൽ കയ്യടി നേടിയ ശിവരാജ് കുമാർ, കൂലി, സൺ ഓഫ് സത്യമൂർത്തി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഉപേന്ദ്ര എന്നിവരുടെ സാന്നിധ്യവും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട് . കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ’45’ റിലീസിനൊരുങ്ങുന്നത്.
ഛായാഗ്രഹണം- സത്യ ഹെഗ്‌ഡെ, സംഗീതം- അർജുൻ ജന്യ, എഡിറ്റിംഗ്- കെ എം പ്രകാശ്, നൃത്തസംവിധാനം- ചിന്നി പ്രകാശ്, ബി ധനഞ്ജയ്, സംഭാഷണങ്ങൾ- അനിൽ കുമാർ, സ്റ്റണ്ട്സ്- ഡോ. കെ. രവിവർമ്മ, ജോളി ബാസ്റ്റിയൻ, ഡിഫറന്റ് ഡാനി, ചേതൻ ഡിസൂസ, കലാസംവിധാനം- മോഹൻ പണ്ഡിറ്റ്, മേക്കപ്പ്- ഉമാ മഹേശ്വർ, വസ്ത്രാലങ്കാരം- പുട്ടരാജു, വിഎഫ്എക്സ്- യാഷ് ഗൌഡ, പ്രൊഡക്ഷൻ മാനേജർ- രവിശങ്കർ, ഡിജിറ്റൽ സപ്പോർട്ട്- ശ്രീപാദ സ്റ്റുഡിയോ, പിആർഒ- ശബരി
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” ഒടിടി റിലീസിലും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുന്നു. ഡിസംബർ 12 ന് ഒടിടി റിലീസായി എത്തിയ ചിത്രം ഇപ്പൊൾ നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് ആണ് ട്രെൻഡ് ചെയ്യുന്നത്. തീയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം ദുൽഖർ സൽമാന്റെ ഗംഭീര പ്രകടനം കൊണ്ടാണ് വലിയ ചർച്ചയായി മാറിയത്. ദുൽഖറിൻ്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ‘കാന്ത’ നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിൽ തീയേറ്റർ റിലീസായി എത്തിച്ചതും വേഫറെർ ഫിലിംസ് ആണ്.
ഡിജിറ്റൽ റിലീസിന് ശേഷവും ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രശംസ വളരെ വലുതാണ്. ദുൽഖർ സൽമാൻ, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗുബതി എന്നിവരുടെ ഗംഭീര പ്രകടനങ്ങളും ചിത്രത്തിൻ്റെ മേക്കിങ്ങും വലിയ കയ്യടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നേടുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രം കൂടിയാണ് ‘കാന്ത’. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയി ദുൽഖർ വേഷമിട്ട ഈ ചിത്രം, 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്.
ആദ്യ പകുതിയിൽ ക്ലാസിക് ഡ്രാമ ആയി സഞ്ചരിച്ച ചിത്രം രണ്ടാം പകുതിയിൽ ഇൻവെസ്റ്റിഗേഷന് പ്രാധാന്യമുള്ള ഒരു ക്ലാസിക് ത്രില്ലർ ഫോർമാറ്റിൽ ആണ് പ്രേക്ഷകരെ രസിപ്പിച്ചത്. രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലും നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിട്ടുണ്ട്.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്സ് – ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.
പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് വരുന്നതിനിടെ ഉണ്ടായ ബസ് അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് പത്തനംതിട്ട വടശ്ശേരിക്കരയിൽ വച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. 49 തീർത്ഥാടകർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ കാൽ അപകടത്തിൽ അറ്റുപോയതായി ആശുപത്രി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്ലം നിലമേലില്‍ ഉണ്ടായ അപകടത്തിലും രണ്ടു പേർ മരിച്ചിരുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാർ ഒരു ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന തിരുവനന്തപുരം പൂജപ്പുര പുന്നമുകള്‍ സ്വദേശികളായ ബിച്ചു ചന്ദ്രന്‍, സതീഷ് എന്നിവരായിരുന്നു മരിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിൽ ഇവരോടൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നു. കുട്ടിയുടെ നില ഗുരുതരമാണ്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി നിർണായക ഘട്ടം പിന്നിടുമ്പോൾ തലസ്ഥാനത്ത് അട്ടിമറി വിജയം നേടി എൻഡിഎ കരുത്തറിയിക്കുന്നു. വി.വി. രാജേഷ്, ആർ ശ്രീലേഖ തുടങ്ങിയ പ്രമുഖ സ്ഥാനാർഥികളുടെ വിജയവും എൻഡിഎ ക്യാമ്പിന് ആത്മവിശ്വാസം ഉയർത്തിയിരിക്കുകയാണ്. നിലവിലെ സൂചനകളനുസരിച്ച് കോർപ്പറേഷനിൽ 49 സീറ്റുകളാണ് എൻഡിഎ നേടിയിരിക്കുന്നത്. 28 ഇടത്ത് എൽഡിഎഫും 19 ഇടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുന്നു. രണ്ടു സീറ്റുകളിൽ സ്വതന്ത്ര സ്ഥാനർഥികളും ലീഡ് ചെയ്യുന്നുണ്ട്.
മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ എൽഡിഎഫിനെ ഏറെ പിന്നിലാക്കിയാണ് വാർഡുകളിൽ മുന്നേറുന്നത്. 51 സീറ്റുകള്‍ ലഭിച്ചാൽ ബിജെപിക്ക് ഭരണം ഉറപ്പിക്കാം. സര്‍പ്രൈസ് എന്‍ട്രിയായി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ എത്തിയത് തെരഞ്ഞെടുപ്പിനെ കൂടുതൽ ചർച്ചയാക്കി. എൻഡിഎയുടെ മേയര്‍ സ്ഥാനാര്‍ഥി എന്ന തരത്തിലായിരുന്നു പ്രചാരണം. വി.വി. രാജേഷ് അടക്കമുള്ള പ്രമുഖ സ്ഥാനാർഥികൾ വിജയിച്ച സ്ഥിതിക്ക് ഇനി മേയറെ തെരഞ്ഞെടുക്കാൻ ബിജെപി വിയർക്കുമോ എന്ന് കണ്ടറിയണം.
കഴിഞ്ഞ രണ്ട് തവണകളായി ത്രികോണ മത്സരം കൊണ്ട് ശ്രദ്ധേയമാണ് തിരുവനന്തപുരം കോർപ്പറേഷൻ. കഴിഞ്ഞ രണ്ട് ടേമുകളിലായി ബിജെപി പ്രതിപക്ഷത്താണ് ഇവിടെ. ആറ് തവണകളായി 30 വർഷം എൽഡിഎഫ് ഭരിച്ച കോർപ്പറേഷനിൽ ബിജെപിക്ക് ഇത് ആദ്യ ഭരണമാണ്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങള്‍, മുന്‍ മേയര്‍, മുന്‍ എംഎല്‍എ കെ.എസ്. ശബരിനാഥന്‍, വി.വി. രാജേഷ്, ആർ. ശ്രീലേഖ തുടങ്ങി പ്രമുഖരെ തന്നെ മുന്നണികള്‍ കളത്തിലിറക്കി നടത്തിയ പോരാട്ടത്തിൽ ജയം എൻഡിഎയ്‍ക്കൊപ്പം നിന്നു.
അപ്രതീക്ഷിത ഭൂരിപക്ഷവുമായാണ് കൊടുങ്ങാനൂരിൽ വി.വി. രാജേഷ് വിജയം നേടിയത്. അഞ്ഞിറിലധികം വോട്ടിന്റെ ഭൂരിക്ഷമാണ് വിവി രാജേഷിന് ലഭിച്ചത്. മുൻ ഡിജിപി ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിൽ നിന്ന് വിജയിച്ചു. ചരിത്രം കുറിച്ചുകൊണ്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ഇത്തവണത്തെ എൻഡിഎ മുന്നേറ്റം. കോര്‍പ്പറേഷനിൽ വിജയം ഉറപ്പിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ ആഘോഷം തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരത്തെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കുമെന്നാണ് വി.വി. രാജേഷിന്റെ പ്രതികരണം.
ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘ദി രാജാസാബി’ൻ്റെ ലോകത്തേക്ക് വാതിലുകൾ തുറക്കുന്ന പ്രത്യേക എപ്പിസോഡ് പരമ്പരയുടെ പ്രഖ്യാപനം എത്തി. “ലെഗസി ഓഫ് ദി രാജാസാബ്” എന്ന പേരിലാണ് ഈ പ്രത്യേക പരമ്പരയ്ക്ക് ആരംഭം കുറിക്കുന്നത്. സിനിമയുടെ സംവിധായകൻ മാരുതി ചിത്രത്തിന്‍റെ സവിശേഷതകളെ കുറിച്ച് പറയുന്നൊരു ഹ്രസ്വ ഇൻട്രോ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. മകര സംക്രാന്തി നാളിൽ ഏറ്റവും വലിയ ആഘോഷം സമ്മാനിക്കാൻ പ്രഭാസ് എത്തുമ്പോൾ ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ. ജനുവരി 9-നാണ് ‘രാജാസാബി’ന്‍റെ വേൾഡ് വൈഡ് റിലീസ്.
റിബൽ സ്റ്റാർ പ്രഭാസ് അവതരിപ്പിക്കുന്ന രാജാസാബ് എന്ന കഥാപാത്രത്തേയും കഥ നടക്കുന്ന കാലഘട്ടത്തേയും ഭൂമികയേയുമൊക്കെ അടുത്തറിയാൻ സഹായിക്കുന്ന ഈ പ്രത്യേക എപ്പിസോഡ് പരമ്പര, സിനിമയെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീഡിയോയിൽ നിന്നും പ്രേക്ഷകരെ സിനിമയുടെ ലോകത്തേക്ക് ക്ഷണിക്കുന്നതിൻ്റെ സൂചനയുണ്ട്. ചിത്രത്തിൻ്റെ കഥാപരിസരം, കഥാപാത്രങ്ങൾ, അതുപോലെ ചിത്രത്തിൻ്റെ പ്രത്യേകതകൾ എന്നിവയെക്കുറിച്ച് ഈ സീരീസിലൂടെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.
പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ‘രാജാസാബ്’ ട്രെയിലർ വാനോളം പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായെത്തിയ ‘റിബൽ സാബ്’ ഏവരും ഏറ്റെടുത്തിരുന്നു. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.
പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. ‘രാജാ സാബി’ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏവരിലും രോമാഞ്ചം തീർക്കുകയുണ്ടായി. ബോക്സോഫീസ് വിപ്ലവം തീർത്ത ‘കൽക്കി 2898 എ.ഡി’ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ.
പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.
ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ ‘രാജാസാബ്’ ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി രാജാസാബ്’.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ സന്ദർശനത്തിനിടെ അക്രമാസാക്തരായി ആരാധകർ. മെസ്സിയെ കാണാനായി ആരാധകർ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയതോടെ പോലീസിന് ലാത്തിവീശേണ്ട അവസ്ഥയെത്തി. മെസ്സിയെ കാണാനായി കൊൽക്കത്തയിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിൽ എത്തിയത്.
രാവിലെ തിരക്കുകളെ ഭേദിച്ച് 11.30ന് മെസ്സിയുടെ വാഹനവ്യൂഹം സ്റ്റേഡിയത്തിൽ പ്രവേശിച്ചെങ്കിലും ആരാധകർ അടങ്ങിയില്ല. മെസ്സിക്കൊപ്പം ഫുട്ബോൾ താരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളുമുണ്ടായിരുന്നു. സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ ആവേശം കണ്ടു താരങ്ങൾ സന്തോഷം പ്രകടിപ്പിച്ചതോടെ ഗാലറിയിൽ നിന്ന് കാണികൾ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. മെസ്സി സ്റ്റേഡിയത്തിൽ പ്രവേശിച്ചതോടെ സംഘാടകരും സംസ്ഥാന കായിക മന്ത്രി അരൂപ് ബിസ്വാസും വിവിധ ഫുട്ബോൾ ക്ലബുകളുടെ പ്രതിനിധികളും നൂറു കണക്കിന് ആളുകൾ അദ്ദേഹത്തെ വളഞ്ഞു. മന്ത്രിയുടേയും കായിക പ്രതിനിധികളുടേയും മെസ്സിക്കൊപ്പം സെൽഫിയെടുക്കാനുള്ള നീക്കത്തിൽ ക്ഷുഭിതരായ ആരോധകർ ഇവർക്കെതിരെ തിരിയുകയായിരുന്നു.
ഇതോടെ മുഖ്യമന്ത്രി മമത ബാനർജിയും നടൻ ഷാരൂഖ് ഖാനും എത്തുന്നതിന് മുൻപ് തന്നെ മെസ്സിയെ സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്കു കൊണ്ടുപോയി.ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയാണ് പലരും സ്റ്റേഡിയത്തിലെത്തിയത്. പ്രിയ താരത്തെ കാണാൻ കഴിയാതെ വന്നതോടെ ഇവർ പരസ്യപ്രതിഷേധം അറിയിച്ചു. ഗാലറിയിലെ കസേരകൾ തകർത്തും മൈതാനത്തേക്ക് എറിയുകയും ചെയ്തതോടെ പോലീസ് ഇടപെട്ടു നൂറുകണക്കിന് ആളുകൾ സ്റ്റേഡിയത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്താൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവിശി. സംഭവത്തിൽ സുരക്ഷാ വീഴ്ച പരിശോധിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്
കൊച്ചി: മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് തുടക്കമായി.ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്ഘാടനം ചെയ്തു. 25 രാജ്യങ്ങളിൽ നിന്നുള്ള പ്രൊജക്ടുകളാണ് ബിനാലെയിൽ ഇടം പിടിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി മുഖ്യാതിഥിതിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി.രാജീവ് , ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ലുലു ഫോറകസ് മേധാവി അബീദ് അഹമ്മദ്,എം.എ ബേബി, ഹൈബി ഈഡൻ എം.പി തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങൾ ചേർന്ന് തിരിതെളിച്ചാണ് ബിനാലെയ്ക്ക് തുടക്കമിട്ടത്. സംഘാടകരായ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി വേണു ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്‌ണമാചാരി, ട്രസ്‌റ്റിമാരായ ബോണി തോമസ്,സിഇഒ തോമസ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.
കൊച്ചിയുടെ സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന മഹാത്തായ പ്രവർത്തനമാണ് കൊച്ചി മുസിരീസ് ബിനാലെയെന്നും ആഗോള നിലവാരം പുലർത്തുന്ന ബിനാലെയ്ക്ക് തുടക്കമിട്ടത് ഇടത് സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹ അഭിപ്രായപ്പെട്ടു.കലാകാരന്മാർക്ക് പിന്തുണ നൽകുന്നതിനൊപ്പം കലയെ ശരിയായ രീതിയിൽ വരച്ചുകാട്ടുകയാണ് ബിനാലെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
25 ലേറെ രാജ്യങ്ങളിൽനിന്നുള്ള അറുപതിലേറെ കലാകാരന്മാർ പങ്കാളിയാകുന്നതാണ് രാജ്യാന്തര വിഭാഗത്തിലെ പ്രദർശനം. ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുടെ രചനകളുടെ പ്രദർശനത്തിനുപുറമെ മലയാളി കലാകാരന്മാരുടെയും ഇന്ത്യൻ കലാ വിദ്യാർഥികളുടെയും കുട്ടികളുടെയും സൃഷ്‌ടികൾ പ്രത്യേക വിഭാഗങ്ങളിലായി പ്രദർശിപ്പിക്കും. വിവിധ കലാവതരണങ്ങൾ, സംവാദം, പ്രഭാഷണം തുടങ്ങി അനുബന്ധ പരിപാടികളും ദിവസവും അരങ്ങേറും. ബിനാലെയുടെ പ്ലാറ്റിനം ബെനിഫാക്ടർ കൂടിയായ എം.എ യൂസഫലി ഒരു കോടി രൂപ മുൻപ് ബിനാലെയ്ക്ക് കൈമാറിയിരുന്നു. ഉദ്ഘാടന വേദിയിൽ ലുലു ഗ്രൂപ്പ് ചെയർമാന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
The sixth edition of the Kochi Muziris Biennale has begun
തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ആർ ശ്രീലേഖയ്ക്ക് വിജയം. മുൻ ഡിജിപിയും കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്നാണ് വിജയിച്ചത്. ബിജെപി തിരുവനന്തപുരം നഗരസഭയിൽ മേൽക്കൈ നേടുമെന്ന വ്യാജ സർവേ ഫലം തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഇവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്.
ബിജെപി സംസ്ഥാന ഉപാധ്യക്ഷയാണ് ആർ ശ്രീലേഖ. ‘ പ്രീ പോൾ സർവേ ‘ പോസ്റ്റ് വിവാദത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഇവർക്കെതിരെ നടപടിയെടുത്തിരുന്നു. മുൻ ഗതാഗത കമ്മീഷണറും കേരള ജയിൽ ഡിജിപിയും ആയിരുന്നിട്ടും ‘പ്രീ പോൾ സർവേ’ ഷെയർ ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന് ആർ ശ്രീലേഖയ്ക്ക് തിരിച്ചറിയാനായില്ലെന്നതിൽ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധവുമുയർന്നിരുന്നു.
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ ജഗതി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായ സിനിമാ, സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണൻ പരാജയപ്പെട്ടു. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റാണ് പൂജപ്പുര രാധാകൃഷ്ണൻ. പാർട്ടി ചെയർമാനായ കെബി ഗണേശ് കുമാറായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിൽ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനു പരാജയപ്പെട്ടു. യുഡിഎഫിന്റെ മേരി പുഷ്പം 657 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ 4 കോർപ്പറേഷനുകളിൽ യുഡിഎഫും ഓരോയിടത്ത് എൽഡിഎഫും എൻഡിഎയും ലീഡ് ചെയ്യുന്നു. നിലവിലെ ഫലങ്ങളനുസരിച്ച് 38 മുനിസിപ്പാലിറ്റികളിൽ യുഡിഎഫും 30 ഇടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. 4 മുനിസിപ്പാലിറ്റികളിൽ എൻഡിഎയും മറ്റുള്ളവർ മൂന്നിടത്തും ലീഡ് ചെയ്യുന്നുണ്ട്.
ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫ് ആണ് മുന്നിൽ. 7 ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫും 5 ൽ എൽഡിഎഫും മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ 54 ൽ എൽഡിഎഫും 54 ഇടത്ത് യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. ഗ്രാമ പഞ്ചായത്തുകളിൽ 210 ഇടത്ത് എൽഡിഎഫും 183 ൽ എൽഡിഎഫുമാണ് മുന്നേറുന്നത്. 16 ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫിന് അട്ടിമറി വിജയം. 25 വർഷങ്ങൾക്ക് ശേഷമാണ് മുട്ടട വാർഡിൽ യുഡിഎഫ് വിജയിക്കുന്നത്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷാണ് ഉജ്ജ്വല വിജയം നേടിയത്.
വൈഷ്ണ സുരേഷിന്റെ പ്രതികരണം: ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ജനങ്ങൾ നൽകിയ വിജയമാണെന്നും വൈഷ്ണ സുരേഷ് പ്രതികരിച്ചു. വോട്ടർ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും, ജനങ്ങൾ തന്റെ പ്രയത്നവും കഠിനാധ്വാനവും തിരിച്ചറിഞ്ഞ് വലിയ പിന്തുണ നൽകിയെന്നും അവർ കൂട്ടിച്ചേർത്തു. വിജയത്തിൽ അതീവ സന്തോഷമുണ്ടെന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും വൈഷ്ണ അറിയിച്ചു.
വോട്ട് നില: 363 വോട്ടുകൾ നേടിയാണ് വൈഷ്ണ സുരേഷ് വിജയിച്ചത്. ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് 231 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ടുകളുമാണ് ലഭിച്ചത്.