പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അമൂല്യവസ്തുക്കളുടെ മോഷണം: ഞെട്ടിക്കുന്ന വിവരങ്ങളുമായി ഡി.ജി.പിയുടെ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് വജ്രവും സ്വര്‍ണവും ഉള്‍പ്പെടെയുള്ള അമൂല്യവസ്തുക്കള്‍ മോഷണം പോയതായി പൊലീസ് കണ്ടെത്തല്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധിശേഖരമുള്ള ക്ഷേത്രത്തില്‍ നിന്ന് ഇടയ്ക്കിടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതാകുന്നുണ്ടെന്ന അതിഗുരുതരമായ സാഹചര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി) ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇന്റലിജന്‍സ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി സര്‍ക്കാരിന് കത്ത് നല്‍കിയത്.

ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കുന്ന അതീവ വിലപിടിപ്പുള്ള വജ്രാഭരണമായ ‘വൈര നാമം’ കുറച്ചുനാളുകളായി കാണാനില്ല. ആറുമാസം മുന്‍പ് ഇത് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയെന്നാണ് രേഖകളിലുള്ളത്.

ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച സ്വര്‍ണത്തില്‍ ഏകദേശം 78 ഗ്രാമോളം കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കൊണ്ടുപോയ സ്വര്‍ണവിളക്ക് ആറുമാസം കഴിഞ്ഞിട്ടും ക്ഷേത്രത്തില്‍ തിരിച്ചെത്തിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ സംരക്ഷണത്തിനായി കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളുമായി ഡി.ജി.പി

നിലവറയ്ക്ക് പുറത്തുള്ള മുഴുവന്‍ സ്വര്‍ണവും വെള്ളിയും എത്രയും വേഗം സുരക്ഷിതമായ സ്ട്രോങ് റൂമിലേക്ക് മാറ്റണം.

വിശ്വാസികള്‍ സംഭാവനയായി നല്‍കുന്ന മുഴുവന്‍ വസ്തുക്കളും ലോക്കറുകളിലേക്ക് മാറ്റി, അവയ്ക്ക് കര്‍ശനമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണം.

സുരക്ഷാപരിശോധന കൂടാതെ ഒരാളെപ്പോലും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കരുത്.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്ഷേത്ര സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് നിലവിലെ കണ്ടെത്തലുകള്‍.

By admin