ഗായികയും സംരംഭകയുമായ അഭിരാമി സുരേഷ് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ നിന്നും പൊതുവേദികളിൽ നിന്നും വിട്ടുനിന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, താൻ നേരിട്ട ഗുരുതരമായ ഒരു സാമ്പത്തിക വഞ്ചനയെക്കുറിച്ചും അതിനെത്തുടർന്നുണ്ടായ മാനസിക പ്രതിസന്ധികളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് താരം. ബിസിനസ്സ് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ഒരു വലിയ സാമ്പത്തിക കെണിയിൽ അകപ്പെടുകയായിരുന്നുവെന്ന് അഭിരാമി തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.
അങ്ങേയറ്റം വിശ്വസ്തനെന്ന് തോന്നിച്ച ഒരാളാണ് തനിക്കായി കെണിയൊരുക്കിയതെന്നും, വലിയ വാഗ്ദാനങ്ങൾ വിശ്വസിച്ച് പലർക്കും ഉറപ്പുകൾ നൽകുകയും ഫണ്ടുകൾ സമാഹരിക്കുകയും ചെയ്തതായും അഭിരാമി പറയുന്നു. എന്നാൽ പണം കൈമാറേണ്ട കൃത്യസമയത്ത് ഈ വ്യക്തി അപ്രത്യക്ഷനായി. ഇതോടെ വലിയ സാമ്പത്തിക ബാധ്യതകളിലേക്കും മാനസിക തകർച്ചയിലേക്കും താൻ വീണുപോയെന്ന് താരം വെളിപ്പെടുത്തി.
നിയമപരമായ നടപടികൾ പുരോഗമിക്കുന്നതിനാൽ വ്യക്തിയുടെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. എന്നാൽ ഇത് ഇയാളുടെ സ്ഥിരം രീതിയാണെന്ന് ബോധ്യപ്പെട്ടാൽ മറ്റുള്ളവരുടെ സുരക്ഷയ്ക്കായി പേര് പരസ്യമാക്കുമെന്നും അഭിരാമി കൂട്ടിച്ചേർത്തു.
ഫോണുകൾ എടുക്കാതെയും, ചടങ്ങുകളിൽ പങ്കെടുക്കാതെയും പൂർണ്ണമായി ഉൾവലിഞ്ഞ മാസങ്ങളെക്കുറിച്ച് താരം വൈകാരികമായാണ് കുറിച്ചത്. എന്നാൽ ഈ തകർച്ചയ്ക്കിടയിലും പുതിയൊരു സംരംഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചുവെന്നും, പതുക്കെ താൻ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്നും അഭിരാമി വ്യക്തമാക്കുന്നു. യുവസംരംഭകരോടും സ്ത്രീകളോടും ഇത്തരം വഞ്ചകർക്കെതിരെ ജാഗ്രത പാലിക്കണമെന്നും താരം അഭ്യർത്ഥിച്ചു. താൻ പൂർണ്ണമായി സുഖം പ്രാപിച്ചിട്ടില്ലെങ്കിലും ഇനി ഒളിച്ചിരിക്കാൻ തയ്യാറല്ലെന്നും വീണ്ടും എഴുന്നേറ്റു നിൽക്കുകയാണെന്നും പ്രഖ്യാപിച്ചാണ് അഭിരാമി കുറിപ്പ് അവസാനിപ്പിക്കുന്നത്.
Abhirami Suresh opens up about falling victim to a massive financial fraud

