ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥിക്ക് പെല്ലറ്റേറ്റ സംഭവത്തിൽ, രാഹുൽ ഗാന്ധിയുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ ഡൽഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പരിക്കേറ്റ വിദ്യാർത്ഥി സാഹിൽ ലോചാബിനൊപ്പം രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ മണിക്കൂറുകൾ നീണ്ട ഉപരോധമാണ് ഒടുവിൽ ഫലം കണ്ടത്.
ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചിരുന്നു. എന്നാൽ, “എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ 30 ദിവസമോ ആറുമാസമോ വേണമെങ്കിലും ഞാൻ ഈ പോലീസ് സ്റ്റേഷന് മുന്നിൽ ധർണയിരിക്കും” എന്ന് രാഹുൽ ഗാന്ധി പോലീസിന് കർശന മുന്നറിയിപ്പ് നൽകി. രാവിലെയോടെ ആരംഭിച്ച പ്രതിഷേധം ഏഴു മണിക്കൂറോളം നീണ്ടതിനൊടുവിലാണ് കേസ് എടുക്കാൻ പോലീസ് തയ്യാറായത്. കേസിന്റെ തുടർനടപടികൾക്കായി വിദ്യാർത്ഥിയുടെ മെഡിക്കൽ റിപ്പോർട്ടും മറ്റ് അനുബന്ധ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.


