ന്യൂഡൽഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരേ ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ ജൂലൈ ഏഴിന് ഹാജരാകാൻ തരൂരിന് കോടതി നോട്ടീസ് അയച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്.
പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഗാർഹികപീഢനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് തരൂരിനെതിരേ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
2014 ജനുവരി 17-നാണ് സുനന്ദ പുഷ്കറെ ഡൽഹിയിലെ ചാണക്യപുരിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്നാണ് ഡൽഹി പോലീസിന്‍റെ നിഗമനം.

