മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ല – കുമ്മനം രാജശേഖരന്‍

കാർഷികാവശ്യങ്ങൾക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാർ വിജ്ഞാപനം രാജ്യത്ത് കശാപ്പ് നിരോധിച്ചു എന്ന് വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആഹാരത്തിനായി മൃഗങ്ങളെ വളർത്തുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് മറച്ചു വെച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങളും പെരുമാറുന്നത് പരിതാപകരമാണ്. ഇതിന്‍റെ ചുവടു പിടിച്ചാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കൻമാരും പ്രതികരണം നടത്തിയത്. കെപിസിസി അദ്ധ്യക്ഷനാകട്ടെ ഇത് റംസാൻ മാസത്തെ അട്ടിമറിക്കാനാണെന്ന് വരെ പറഞ്ഞു.

ജമ്മു കശ്മീർ അടക്കം 20 സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിട്ടുള്ളതാണ്. മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരത തടയൽ നിയമം അനുസരിച്ചാണ് കേന്ദ്രം ഈ വിജ്ഞാപനം പുറത്തിറക്കിയത്. മാത്രവുമല്ല ആചാരങ്ങളുടെ ഭാഗമായി മൃഗബലി നടത്തുന്നതും കേന്ദ്ര സർക്കാർ വിലക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിലെ ഉദ്യേശ ശുദ്ധി വ്യക്തമാണ്. രാജ്യത്തിന്‍റെ കാലി സമ്പത്ത് സംരക്ഷിക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്‍റേയും കടമയാണ്. കൃഷിക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് രാജ്യത്തിന്‍റെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന പ്രശ്നമാണ്. ആഗോള താപനം ഉൾപ്പടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാലി സമ്പത്തിന്‍റെ നാശം കാരണമാകുന്നുണ്ട്. കന്നുകാലി ചന്തകള്‍ വഴി കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്നാണ് കേന്ദ്ര പരിസ്ഥിതി മന്താലയത്തിന്‍റെ ഉത്തരവ്. കന്നുകാലി ചന്തകള്‍ എന്നാല്‍ കാര്‍ഷിക ചന്തകളാണ്. ഇവിടം വഴി കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കര്‍ഷകനായിരിക്കണമെന്നാണ് ഉത്തരവിന്‍റെ സാരാംശം. കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാൻ ഉദ്യേശിച്ച് പുറത്തിറക്കിയ വിജ്ഞാപനം വിവാദമാക്കുന്നത് ഗൂഡലക്ഷ്യത്തോടെയാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

admin:
Related Post