കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ നാവിക യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം നടന്നു. വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത് ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയ്ക്കാണ് ആക്രമണം ഉണ്ടായത്.
റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് അനുസരിച്ച്, ആക്രമണത്തെ തുടർന്ന് കപ്പൽ മുങ്ങുകയും 101 പേർ കാണാതാവുകയും ചെയ്തു. 78 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
കപ്പലിൽ നിന്ന് സഹായം അഭ്യർഥിക്കുന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് ശ്രീലങ്കൻ സൈന്യം ഉടനടി രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പലിൽ ആകെ 180 പേർ ഉണ്ടായിരുന്നതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാർലമെന്റിൽ അറിയിച്ചു. രക്ഷാദൗത്യത്തിൽ ഇതുവരെ 32 പേരെ സൈന്യം രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഏഴ് പേർക്ക് അടിയന്തര ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഡോ. അനിൽ ജാസിംഗെ അറിയിച്ചു. ബാക്കിയുള്ളവർക്ക് നിസ്സാര പരിക്കുകൾക്ക് ചികിത്സ നൽകി വരുന്നു.
രക്ഷാപ്രവർത്തനത്തിനായി നാവികസേന കപ്പലുകളും വ്യോമസേന വിമാനങ്ങളും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
തൃശൂർ: കല്യാണ്‍ ഹോംസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ നിവിന്‍ പോളിയെ പ്രഖ്യാപിച്ചു. കമ്പനിയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലാണിത്. നിവിന്‍ പോളി ഇതാദ്യമായാണ് ഒരു ബ്രാന്‍ഡിന്‍റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസിഡറാകുന്നതെന്ന പ്രത്യേകതയുമുണ്ട്. വ്യക്തിപരമായ നിലപാടുകളും കമ്പനിയുടെ കാഴ്ചപ്പാടും തമ്മിലുള്ള ചേര്‍ച്ചയാണ് ഈ തീരുമാനത്തിന് പിന്നില്‍.
കല്യാൺ ഹോംസിന്‍റെ മുഖമെന്ന നിലയിൽ, നിവിൻ പോളി ബ്രാൻഡിന്‍റെ മുഖ്യ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകും. കേരളത്തിലുടനീളം വീട് വാങ്ങുന്നവരുമായി ദീര്‍ഘനാളായി നിലനില്ക്കുന്ന കമ്പനി ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസ്യത, ഹൃദ്യത, വൈകാരികമായ അടുപ്പം തുടങ്ങിയ മൂല്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ കല്യാണ്‍ ഹോംസിന്‍റെ മുഖമായി നിവിന്‍ പോളി എത്തുന്നത് സഹായിക്കുമെന്ന് കരുതുന്നു.
നിവിന്‍ പോളിയെ ബ്രാന്‍ഡ് അംബാസഡറായി സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് കല്യാണ്‍ ഹോംസ് മാനേജിംഗ് ഡയറക്‌ടര്‍ ആര്‍. കാര്‍ത്തിക് പറഞ്ഞു. നിവിന്‍ പോളിയുടെ സ്വീകാര്യതയും വിശ്വാസ്യതയും ഓരോ വീടുകളിലും പകര്‍ന്നു നല്‍കാന്‍ ആഗ്രഹിക്കുന്ന ഗുണങ്ങളാണ്. സംസ്ഥാനത്തുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കളുമായുള്ള ബന്ധം ആഴത്തിലാക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് ഒരു ബ്രാന്‍ഡുമായി സഹകരിക്കുന്നതെന്ന് നിവിന്‍ പോളി ചൂണ്ടിക്കാട്ടി. ഓരോ നിര്‍മ്മാണവും യഥാര്‍ത്ഥ വീടുകളായി മാറ്റുക എന്ന ആശയം നടപ്പാക്കുന്നതിനാണ് കല്യാണ്‍ ഹോംസിനൊപ്പം ചേരുന്നത്. വീട് എന്നത് ഒരു വലിയ വൈകാരിക നിക്ഷേപമാണ്. കല്യാണ്‍ ഹോംസ് ഓരോ പദ്ധതിയിലും പുലര്‍ത്തുന്ന കരുതലും ശ്രദ്ധയും അഭിനന്ദനാര്‍ഹമാണെന്നും നിവിന്‍ പോളി പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലുടനീളം 600 കോടി രൂപ നിക്ഷേപത്തില്‍ അഞ്ച് പുതിയ റെസിഡന്‍ഷ്യല്‍ പ്രോജക്‌ടുകള്‍ ആരംഭിക്കുമെന്ന് കല്യാണ്‍ ഹോംസ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ അറിയിച്ചു. 10 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണ്ണമുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.
കല്യാണ്‍ ജൂവലേഴ്‌സ് സ്ഥാപകര്‍ പ്രൊമോട്ട് ചെയ്യുന്ന കല്യാണ്‍ ഹോംസിന് നിലവില്‍ കേരളത്തിലെമ്പാടുമായി 25 പ്രോജക്‌ടുകളുണ്ട്. കൊച്ചി തേവരയില്‍ ആരംഭിച്ച ‘എ ഡിഫറെന്‍റ് സ്‌റ്റോറി’ എന്ന അള്‍ട്രാ ലക്ഷ്വറി പ്രോജക്‌ടും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പുതിയ പദ്ധതികള്‍ തുടങ്ങാനും കമ്പനി ലക്ഷ്യമിടുന്നു.
അന്തരിച്ച പ്രിയകലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി പുനർവിവാഹത്തെക്കുറിച്ചുള്ള തന്റെ ആഗ്രഹം തുറന്നുപറയുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
അന്തരിച്ച പ്രിയകലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്റ് ശ്രദ്ധനേടുന്നു. തന്റെ ജീവിതത്തിൽ പുതിയൊരു കൂട്ട് വേണമെന്ന ആഗ്രഹമാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ രേണു തുറന്നുപറഞ്ഞിരിക്കുന്നത്.
സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം സോഷ്യൽ മീഡിയയിലും അഭിനയരംഗത്തും സജീവമായ രേണുവിന് ആദ്യകാലങ്ങളിൽ വലിയ തോതിലുള്ള സൈബർ അറ്റാക്കുകളും ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഈ വിമർശനങ്ങളെല്ലാം കാറ്റിൽപ്പറത്തി, പലതിനും ചുട്ടമറുപടി നൽകി ധൈര്യത്തോടെ മുന്നോട്ടുപോകുകയാണ് അവർ. ഇപ്പോഴിതാ, ഒറ്റയ്ക്കുള്ള ജീവിതം മടുത്തുവെന്നും ഒരു കൂട്ട് വേണമെന്നും അവർ മനസ്സ് തുറക്കുന്നു.
“ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന, എന്നെ നോക്കുന്ന, എന്‍റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണം എന്ന് തോന്നി തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുവാ,” എന്നാണ് ഇൻസ്റ്റാഗ്രാമിൽ രേണു കുറിച്ചിരിക്കുന്നത്. ഈ സ്ക്രീൻഷോട്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.
നേരത്തെയും ചില ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രേണു മറുപടി നൽകിയിരുന്നു. തന്നെയും തന്റെ അവസ്ഥകളും പൂർണ്ണമായി മനസ്സിലാക്കുന്ന ഒരാൾ വന്നാൽ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ആ ആഗ്രഹമാണ് ഇപ്പോൾ കൂടുതൽ വ്യക്തമായി അവർ പങ്കുവെച്ചിരിക്കുന്നത്.
രേണുവിന്റെ ഈ തുറന്നുപറച്ചിലിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. സുധിയുടെ മരണശേഷം മക്കളുടെയും തന്റെയും കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കിനടത്തുന്ന രേണുവിന് അവരെ ചേർത്തുപിടിക്കുന്ന നല്ലൊരു ജീവിതപങ്കാളിയെ ലഭിക്കട്ടെ എന്നാണ് ആരാധകരും ആശംസിക്കുന്നത്.
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന് ജാമ്യം. ദ്വാരപാലക ശില്പ കേസിൽ പത്മകുമാർ സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹരജിയിലാണ് കൊല്ലം വിജിലൻസ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ കേസിൽ റിമാൻഡിലായിരുന്ന അദ്ദേഹം ഉടൻ ജയിൽ മോചിതനാകും.
കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ്സായ കട്ടിളപ്പാളി കേസിൽ പത്മകുമാറിന് നേരത്തെ തന്നെ ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഫെബ്രുവരി 20-നായിരുന്നു ഈ കേസിൽ കോടതി ജാമ്യം അനുവദിച്ചത്. ഇപ്പോൾ രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്.
2025 നവംബർ 20-നാണ് കട്ടിളപ്പാളി കേസിൽ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയവെ ഡിസംബർ നാലിന് ദ്വാരപാലക ശില്‍പ്പകേസിലും അദ്ദേഹത്തെ പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രണ്ട് കേസുകളിലും റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയാക്കിയതോടെയാണ് പത്മകുമാർ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹർജിയിൽ വിശദമായി വാദം കേട്ട കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
7 പേർ പുറത്തേക്ക്
ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ പത്മകുമാർ ഉൾപ്പെടെ ഏഴ് പ്രതികളാണ് ജാമ്യം നേടി ജയിലിന് പുറത്തിറങ്ങിയിട്ടുള്ളത്. ഇതിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ചു പേർക്കും ലഭിച്ചത് സ്വാഭാവിക ജാമ്യമാണ്. അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് കുറ്റപത്രം സമർപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് പ്രതികൾക്ക് തുണയായത്. റിമാൻഡ് 90 ദിവസം പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കിയുള്ള പ്രതികളും കോടതിയെ സമീപിക്കാനാണ് സാധ്യത. അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി ചെന്നൈയിൽ ചികിത്സ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ വിജിലൻസ് കോടതി വരും ദിവസങ്ങളിൽ വാദം കേൾക്കും.
ഹൈദരാബാദ്: കഴിഞ്ഞ മാസം ഉദയ്പൂരിൽ വെച്ച് നടന്ന രാജകീയ വിവാഹത്തിന് ശേഷം, തങ്ങളുടെ പ്രിയപ്പെട്ട ആരാധകരെ നേരിൽ കാണാൻ അവസരമൊരുക്കിയിരിക്കുകയാണ് തെന്നിന്ത്യൻ താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഹൈദരാബാദിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക ‘വിറോഷ്’ (ViRosh) ഫാൻ മീറ്റിലാണ് ഇരുവരും ആരാധകർക്കൊപ്പം സന്തോഷം പങ്കുവെച്ചത്.
ആരാധകർക്ക് സർപ്രൈസായി സ്നേഹവിരുന്ന് വെറുമൊരു കൂടിക്കാഴ്ചയ്ക്ക് അപ്പുറം, ഫാൻ മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും സ്വന്തം കൈകൊണ്ട് ഭക്ഷണം വിളമ്പിക്കൊടുത്താണ് താരങ്ങൾ ഏവരെയും അമ്പരപ്പിച്ചത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. വളരെ സിമ്പിളായ വസ്ത്രധാരണത്തിൽ എത്തിയ താരങ്ങളുടെ ലാളിത്യത്തെയും ആരാധകരോടുള്ള സ്നേഹത്തെയും സോഷ്യൽ മീഡിയ ഒന്നടങ്കം പുകഴ്ത്തുകയാണ്.
വൈറലായി രശ്മികയുടെയും വിജയിയുടെയും ക്യൂട്ട് വീഡിയോ പരിപാടിക്കിടെയുള്ള ഒരു മനോഹര നിമിഷമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ആരാധകർക്ക് ഭക്ഷണം വിളമ്പുന്നതിനിടയിൽ രശ്മിക, വിജയ്ക്ക് സ്നേഹത്തോടെ ഭക്ഷണം വാരിക്കൊടുക്കുന്ന ദൃശ്യങ്ങളാണിത്. പ്രിയ താരങ്ങളുടെ ഈ സ്നേഹപ്രകടനം കണ്ട ആവേശത്തിലാണ് ആരാധകർ.
കാത്തിരിപ്പിനൊടുവിൽ ഒന്നിച്ച ‘വിറോഷ്’ ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ചായിരുന്നു കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരുടെയും വിവാഹം നടന്നത്. ‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ വിജയും രശ്മികയും ജീവിതത്തിലും ഒന്നിച്ചതിന്റെ ആഘോഷം ആരാധകർ ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. താരങ്ങളെ സ്നേഹത്തോടെ ‘വിറോഷ്’ എന്നാണ് ആരാധകർ വിളിക്കുന്നത്. ആരാധകരെ സ്വന്തം കുടുംബമായി കാണുന്ന ഈ പ്രിയ ജോഡികൾക്ക് ആശംസകൾ നേരുകയാണ് സിനിമാലോകം.
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹനിശ്ചയവും ആഘോഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സനിയ ചന്ദക്കാണ് (Saaniya Chandhok) വധു. മാർച്ച് 3 ചൊവ്വാഴ്ച നടന്ന മെഹന്ദി, സംഗീത് ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ വലിയ ആവേശത്തിലാണ്.
വിവാഹം മാർച്ച് 5-ന്
അർജുന്റെയും സനിയയുടെയും വിവാഹം മാർച്ച് 5 വ്യാഴാഴ്ച നടക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം നടക്കുക. ഹോളി ആഘോഷങ്ങൾക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിലായിട്ടാണ് പ്രീ-വെഡിങ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
ആരാണ് സനിയ ചന്ദക്ക്?
മുംബൈയിലെ പ്രമുഖ വ്യവസായിയായ രവി ഘായുടെ കൊച്ചുമകളാണ് 27-കാരിയായ സനിയ ചന്ദക്ക്. പ്രമുഖ ബിസിനസ്സ് കുടുംബത്തിൽ നിന്നുള്ള സനിയയ്ക്ക് സ്വന്തമായൊരു പ്രൊഫഷണൽ ഐഡന്റിറ്റി കൂടിയുണ്ട്.
തൊഴിൽ: സനിയ ഒരു സർട്ടിഫൈഡ് ‘വെറ്ററിനറി ടെക്നീഷ്യൻ’ (Veterinary Technician) ആണ്.
സംരംഭം: മൃഗങ്ങൾക്കായുള്ള സ്കിൻ കെയർ ബ്രാൻഡായ ‘മിസ്റ്റർ പോസ്’ (Mr. Paws) എന്ന സ്ഥാപനത്തിന്റെ സ്ഥാപകയാണ് സനിയ.
കുടുംബം: സനിയയുടെ കുടുംബം ഹോസ്പിറ്റാലിറ്റി, ഫുഡ് വെഞ്ചേഴ്‌സ് (ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, ബ്രൂക്ലിൻ ക്രീമറി) തുടങ്ങിയ മേഖലകളിൽ സജീവമാണ്.
ആഘോഷത്തിൽ തിളങ്ങി ടെണ്ടുൽക്കർ കുടുംബം
മെഹന്ദി ചടങ്ങിൽ സച്ചിൻ ടെണ്ടുൽക്കർ, അഞ്ജലി, സാറ ടെണ്ടുൽക്കർ എന്നിവർക്കൊപ്പം അർജുനും സനിയയും പോസ് ചെയ്യുന്ന ചിത്രങ്ങൾ വൈറലായിട്ടുണ്ട്. നിലവിൽ ഗോവയ്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന 26-കാരനായ അർജുൻ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമാണ്.
സച്ചിന്റെ മരുമകളെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. പ്രമുഖ ബിസിനസ്സ് കുടുംബാംഗമാണെങ്കിലും മൃഗസ്നേഹിയായ ഒരു സംരംഭക എന്ന നിലയിലാണ് സനിയ ശ്രദ്ധിക്കപ്പെടുന്നത്. വരും ദിവസങ്ങളിൽ മുംബൈയിൽ വെച്ച് നടക്കുന്ന വിവാഹ റിസപ്ഷനിൽ വൻ താരനിര തന്നെ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെഹ്റാൻ: ടെഹ്റാനിലെ ട്രാഫിക് ക്യാമറകൾ ഹാക്ക് ചെയ്ത് ഖമേനിയുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് ഇസ്രായേൽ ഈ രഹസ്യ ഓപ്പറേഷൻ നടപ്പിലാക്കിയത് എന്ന് വെളിപ്പെടുത്തൽ. ശനിയാഴ്ച പുലർച്ചെയായിരുന്നു ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആസൂത്രണം ഇങ്ങനെ:
ഏകദേശം മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഈ നീക്കം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്റാനിലെ ട്രാഫിക് ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ ഖമേനിയുടെ കൃത്യമായ സ്ഥാനം മനസ്സിലാക്കാൻ സഹായിച്ചു. ഇസ്രായേലി ചാരസംഘടനകൾക്ക് പുറമെ അമേരിക്കയുടെ സി.ഐ.എ (CIA) യിൽ നിന്നുള്ള വിവരങ്ങളും ഇതിനായി ഉപയോഗിച്ചതായാണ് സൂചന.
ക്യാമറ ഹാക്കിംഗ്: ടെഹ്റാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേൽ ഏജന്റുകൾ നിയന്ത്രണത്തിലാക്കിയിരുന്നു. ടെഹ്റാൻ നഗരത്തെ തങ്ങളുടെ നഗരത്തെപോലെ അറിയാമായിരുന്നുവെന്ന് ഒരു ഇസ്രായേൽ ഉദ്യോഗസ്ഥൻ ഫിനാൻഷ്യൽ ടൈംസിനോട് വെളിപ്പെടുത്തി.
സിഗ്നൽ ജാമിംഗ്: ഖമേനിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുകൾ ലഭിക്കുന്നത് തടയാൻ സമീപത്തെ മൊബൈൽ ടവറുകൾ ഇസ്രായേൽ പ്രവർത്തനരഹിതമാക്കി.
മിന്നൽ ആക്രമണം: ഖമേനിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും തങ്ങളുടെ ആസ്ഥാനത്ത് ഒത്തുചേരുന്നു എന്ന രഹസ്യവിവരത്തെത്തുടർന്ന്, അദ്ദേഹം ബങ്കറുകളിലേക്ക് മാറുന്നതിന് മുൻപ് തന്നെ ആക്രമണം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ആക്രമണം നടക്കുമ്പോൾ ഖമേനിയുടെ വസതിയിലുണ്ടായിരുന്ന മറ്റ് ചില മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് ഇറാന്റെ ഔദ്യോഗിക പ്രതികരണങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
പ്രതിസന്ധി ഘട്ടത്തിൽ തങ്ങളുടെ സുരക്ഷ അന്വേഷിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് നടി മീര നന്ദൻ. ഭർത്താവ് ശ്രീജുവിനൊപ്പം തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് യുഎഇയിൽ നിന്നുള്ള നിർഭാഗ്യകരമായ വാർത്തകൾ താരത്തെ തേടിയെത്തിയത്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് മടങ്ങാൻ പലരും നിർദ്ദേശിച്ചെങ്കിലും, തങ്ങളുടെ വീടായ യുഎഇയിലേക്ക് തന്നെ മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് മീര നന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
“ഞങ്ങൾ സുരക്ഷിതരാണോ എന്ന് അന്വേഷിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു. അതൊക്കെ ഞങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ഞങ്ങൾ ഇപ്പോൾ തായ്‌ലൻഡിലാണ് ഉള്ളത്. എന്റെ അടുത്ത സുഹൃത്തിന്റെ വിവാഹത്തിന് ശേഷം ഞാനും ശ്രീജുവും ഒരു അവധിക്കാലം ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 2026-ലെ ഞങ്ങളുടെ ആദ്യത്തെ യാത്രയാണിത്, അതുപോലെ ഞങ്ങളുടെ ആദ്യത്തെ തായ്‌ലൻഡ് സന്ദർശനവും. അതൊരു മികച്ച തീരുമാനമായി തോന്നി, വളരെ മനോഹരമായ സമയമാണ് ഞങ്ങൾ ഇവിടെ ചിലവഴിച്ചത്.
എന്നാൽ തിരികെ പോരാൻ സമയമായപ്പോഴാണ് നിർഭാഗ്യകരമായ ആ വാർത്ത ഞങ്ങൾ കേൾക്കുന്നത്. അതിനുശേഷം യുഎഇയിലേക്ക് എങ്ങനെയും തിരിച്ചെത്തുക എന്നത് മാത്രമാണ് ഞങ്ങളുടെ ചിന്ത. ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേരാണ് ഞങ്ങളെ വിളിക്കുന്നത്. എന്നാൽ സത്യസന്ധമായി പറയട്ടെ, യുഎഇയിലേക്ക് മടങ്ങാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഒരു സ്ഥലം ശരിക്കും നമ്മുടെ വീടാണെന്ന് തോന്നുമ്പോൾ മാത്രമേ അത്തരമൊരു വികാരം ഉണ്ടാവുകയുള്ളൂ.
എപ്പോഴാണ് ഞങ്ങൾക്ക് തിരികെ പോകാൻ സാധിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സ്വന്തം വീട്ടിലേക്ക് മടങ്ങാൻ കഴിയുന്നത് വരെ, ഇപ്പോൾ നിൽക്കുന്ന ഇടം ഒരു വീടുപോലെയാക്കി ഓരോ ദിവസവും തള്ളിനീക്കുകയാണ് ഞങ്ങൾ.
കഴിഞ്ഞ പതിനൊന്നര വർഷമായി ഞാൻ യുഎഇയിൽ ജീവിക്കുന്നു. ശ്രീജു വന്നിട്ട് ഒന്നര വർഷത്തോളമായി. ഈ ചെറിയ സമയത്തിനുള്ളിൽ തന്നെ തിരികെ പോകാൻ അവനും ഇത്രയധികം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, യുഎഇ നൽകുന്ന സുരക്ഷിതത്വവും സ്വന്തം എന്ന തോന്നലും എത്രത്തോളമാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ.
ഞങ്ങളുടെ വീടായതിന് യുഎഇക്ക് നന്ദി. ഈ രാജ്യത്തിന്റെ ഭരണാധികാരികൾക്കും ഇവിടുത്തെ മികച്ച ജനങ്ങൾക്കും നന്ദി പറയുന്നു. ഞങ്ങൾ ഏറെ കടപ്പെട്ടിരിക്കുന്നു, യുഎഇയിലേക്ക് മടങ്ങാൻ ഞങ്ങൾ അക്ഷമരായി കാത്തിരിക്കുകയാണ്.”
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ “വാ വാ വീരാ” ഗാനം പുറത്ത്. എ ആർ റഹ്മാൻ ഈണം പകർന്ന ഈ ഗാനത്തിൻ്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് സിജു തുറവൂർ ആണ്. ജിതിൻ രാജ് ആണ് ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത്. 2026 ഏപ്രിൽ 30 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക.
രാം ചരണിന്റെ ഗംഭീര നൃത്തമാണ് ഇപ്പോൾ പുറത്തു വന്ന “വാ വാ വീരാ” എന്ന ഗാനത്തിന്റെ ഹൈലൈറ്റ് എന്നാണ് ദൃശ്യങ്ങൾ കാണിച്ചു തരുന്നത്. നേരത്തെ ചിത്രത്തിലെ “ചികിരി ചികിരി” എന്ന ഗാനവും പുറത്തു വന്നിരുന്നു. ആഗോള തലത്തിൽ ട്രെൻഡിങ് ആയി മാറിയ ഈ ഗാനത്തിലെയും രാം ചരണിന്റെ നൃത്തച്ചുവടുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് വൈറലായത്. രാം ചരണിനൊപ്പം ഒട്ടേറെ നർത്തകരും പങ്കെടുത്താണ് “വാ വാ വീരാ” ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മാസ്സ് ആക്ഷൻ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി വലിയ ശാരീരിക പരിവർത്തനമാണ് രാം ചരൺ നാത്തിയത്. വമ്പൻ കാൻവാസിൽ, അതി സൂക്ഷ്മമായി ആണ് സംവിധായകൻ ബുചി ബാബു സന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഉൾപ്പെടെ ഓരോന്നും ഒരുക്കുന്നത്. ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശലിന്റെ നേതൃത്വത്തിൽ ഒരുക്കിയ ബ്രഹ്മാണ്ഡ സംഘട്ടന രംഗം ചിത്രത്തിന്റെ പ്രധാന ആകർഷണമായി മാറുമെന്നാണ് സൂചന.
നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ബോളിവുഡ് താരം ദിവ്യേന്ദു ശർമ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ, ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്യുന്ന, നടൻ ജഗപതി ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്ററും റിലീസ് ചെയ്തിരുന്നു. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ക് പൊങ്കാല അർപ്പിച്ച് പ്രിയ നടി ചിപ്പി രഞ്ജിത്ത്. ഭക്തിസാന്ദ്രമായ തലസ്ഥാനത്ത് നടക്കുന്ന ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ പങ്കുചേരാൻ ഇത്തവണയും പ്രിയ താരം എത്തി.
വർഷങ്ങളായി മുടങ്ങാതെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്ന താരങ്ങളിൽ ഒരാളാണ് ചിപ്പി. അഭിനയത്തിന്റെയും നിർമ്മാണത്തിന്റെയും തിരക്കുകൾ മാറ്റിവെച്ചാണ് ഭക്തിയുടെ ഈ പുണ്യദിനത്തിൽ അവർ എപ്പോഴും എത്താറുള്ളത്. സാധാരണക്കാരോടൊപ്പം പൊങ്കാല അർപ്പിക്കുന്ന ചിപ്പിയുടെ ചിത്രങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ചിപ്പിയെ കൂടാതെ ആനി, തുടങ്ങി മലയാള സിനിമയിലെ മറ്റ് പ്രമുഖ താരങ്ങളും എല്ലാ വർഷത്തെയും പോലെ ഇത്തവണയും പൊങ്കാല അർപ്പിക്കാൻ എത്തിയിട്ടുണ്ട്.
രാവിലെ 9.15-ഓടെ ക്ഷേത്രത്തിന് മുൻവശത്തുള്ള പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായത്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന നിവേദ്യത്തോടെ പൊങ്കാല പൂർത്തിയാകും. കനത്ത സുരക്ഷയിലും മികച്ച സൗകര്യങ്ങളിലുമാണ് ഇത്തവണയും ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാല അർപ്പിക്കുന്നത്.
ടി20 ലോകകപ്പ് സെമി ഫൈനലിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്തിയ സഞ്ജു സാംസണിന്റെ വീരോചിത പ്രകടനത്തെ വാഴ്ത്തി സിനിമാ-രാഷ്ട്രീയ ലോകം. ഒറ്റയാൾ പോരാട്ടത്തിലൂടെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച സഞ്ജുവിനെ അഭിനന്ദിക്കാൻ മലയാളം, തമിഴ്, തെലുങ്ക് സിനിമാ വ്യവസായങ്ങളിലെ പ്രമുഖ താരങ്ങളാണ് സോഷ്യൽ മീഡിയയിൽ അണിനിരന്നത്.
മമ്മൂട്ടിയും മോഹൻലാലും അഭിനന്ദനങ്ങളുമായി “ക്ലാസ്. തനി ആധിപത്യം. ഏറ്റവും വലിയ വേദിയിൽ ഭയമില്ലാത്ത ഒരു പ്രഖ്യാപനം,” എന്നാണ് മെഗാസ്റ്റാർ മമ്മൂട്ടി സഞ്ജുവിനെക്കുറിച്ച് കുറിച്ചത്. സഞ്ജുവിന്റെ മാസ്റ്റർഫുൾ ഇന്നിംഗ്‌സിനെ പ്രശംസിച്ച മോഹൻലാൽ, ഇത് അദ്ദേഹത്തിന്റെ കഴിവിന്റെയും സ്വഭാവത്തിന്റെയും തെളിവാണെന്ന് അഭിപ്രായപ്പെട്ടു. സഞ്ജുവിനെ ഇത്രയും ഉജ്ജ്വലമായ ഫോമിൽ കാണുന്നത് ആവേശകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ വാക്കുകൾ “നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്, ആർക്കും തളർത്താനാകില്ല,” എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ജുവിനെ അഭിനന്ദിച്ചത്. രാജ്യത്തിനുവേണ്ടി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാൻ സഞ്ജുവിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വൈറലായി ‘റൈഫിൾ ക്ലബ്’ ഡയലോഗ് സഞ്ജുവിന്റെ വിജയത്തിന് പിന്നാലെ ആഷിക് അബു ചിത്രം ‘റൈഫിൾ ക്ലബ്ബിലെ’ വിജയരാഘവന്റെ പ്രസിദ്ധമായ ഡയലോഗും സോഷ്യൽ മീഡിയയിൽ ട്രെൻഡായി. “സത്യം പറ ചേട്ടായി, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ?” എന്ന ഡയലോഗ് സഞ്ജുവിന്റെ ചിത്രങ്ങൾക്കൊപ്പം ആരാധകർ ഏറ്റെടുത്തു.
പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നസ്രിയ, ബേസിൽ ജോസഫ്, നിവിൻ പോളി തുടങ്ങിയ താരങ്ങളും തെലുങ്ക് സംഗീത സംവിധായകൻ തമനും സഞ്ജുവിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ചു. മത്സരശേഷം നായകൻ സൂര്യകുമാർ യാദവ് തന്റെ തൊപ്പി അഴിച്ച് സഞ്ജുവിനെ വണങ്ങിയ നിമിഷം സ്റ്റേഡിയത്തെയും ആരാധകരെയും ഒരുപോലെ ആവേശം കൊള്ളിച്ചു.
വിജയത്തിന് ശേഷം വികാരാധീനനായി പിച്ചിൽ മുട്ടുകുത്തി നിന്ന സഞ്ജുവിന്റെ ചിത്രം ഇപ്പോൾ കായിക ലോകത്ത് തരംഗമാണ്. തന്റെ കരിയറിലെ ഏറ്റവും വലിയ ദിവസമാണിതെന്ന് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സഞ്ജു പ്രതികരിച്ചു.
Malayalam cinema legends Mammootty and Mohanlal were among the first to congratulate Samson
ദുബായ്, യുഎഇ — ദുബായ് ഇന്റർനാഷണൽ (DXB), ദുബായ് വേൾഡ് സെൻട്രൽ (DWC) വിമാനത്താവളങ്ങളിൽ നിന്ന് പരിമിതമായ രീതിയിൽ വിമാന സർവീസുകൾ ഇന്ന് (2026 മാർച്ച് 2, തിങ്കളാഴ്ച) വൈകുന്നേരം മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ സർവീസുകൾ സംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
യാത്രക്കാർക്കുള്ള പ്രധാന നിർദ്ദേശങ്ങൾ:
വിമാനക്കമ്പനികളിൽ നിന്ന് നേരിട്ട് സ്ഥിരീകരണം ലഭിക്കാത്ത പക്ഷം യാത്രക്കാർ ആരും തന്നെ വിമാനത്താവളത്തിലേക്ക് (DXB അല്ലെങ്കിൽ DWC) വരരുതെന്ന് അധികൃതർ കർശനമായി നിർദ്ദേശിക്കുന്നു.
വിമാനക്കമ്പനികളുടെ അറിയിപ്പുകൾ:
എമിറേറ്റ്സ് (Emirates)
മാർച്ച് 2 വൈകുന്നേരം മുതൽ പരിമിതമായ സർവീസുകൾ ആരംഭിക്കും.
നേരത്തെ ബുക്ക് ചെയ്തവർക്കായിരിക്കും (Earlier bookings) സർവീസുകളിൽ മുൻഗണന നൽകുന്നത്.
വിമാനങ്ങൾ റീബുക്ക് ചെയ്ത യാത്രക്കാരെ എമിറേറ്റ്സ് നേരിട്ട് ബന്ധപ്പെടും. വിമാനക്കമ്പനിയിൽ നിന്ന് കൃത്യമായ സ്ഥിരീകരണം ലഭിച്ചവർ മാത്രം വിമാനത്താവളത്തിലേക്ക് എത്തുക.
ഫ്ലൈ ദുബായ് (flydubai)
മാർച്ച് 2 വൈകുന്നേരം മുതൽ പരിമിതമായ സർവീസുകൾ ഫ്ലൈ ദുബായ് നടത്തും.
യാത്രക്കാർ വെബ്സൈറ്റിലെ ‘Manage Your Booking’ എന്ന ലിങ്ക് വഴി തങ്ങളുടെ പുതിയ കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി flydubai.com സന്ദർശിച്ച് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തുക.
ശ്രദ്ധിക്കുക:
യാത്രക്കാർ ഏറ്റവും പുതിയ വിവരങ്ങൾക്കായി വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ ദുബായ് മീഡിയ ഓഫീസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ പിന്തുടരുക. അനൗദ്യോഗികമായ വാർത്തകൾ വിശ്വസിക്കരുതെന്നും അധികൃതർ അറിയിച്ചു.