ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാനില്ല, 78 പേർക്ക് പരിക്ക്

കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ നാവിക യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം നടന്നു. വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത് ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയ്ക്കാണ് ആക്രമണം ഉണ്ടായത്.

റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് അനുസരിച്ച്, ആക്രമണത്തെ തുടർന്ന് കപ്പൽ മുങ്ങുകയും 101 പേർ കാണാതാവുകയും ചെയ്തു. 78 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

കപ്പലിൽ നിന്ന് സഹായം അഭ്യർഥിക്കുന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് ശ്രീലങ്കൻ സൈന്യം ഉടനടി രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പലിൽ ആകെ 180 പേർ ഉണ്ടായിരുന്നതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാർലമെന്റിൽ അറിയിച്ചു. രക്ഷാദൗത്യത്തിൽ ഇതുവരെ 32 പേരെ സൈന്യം രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഏഴ് പേർക്ക് അടിയന്തര ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഡോ. അനിൽ ജാസിംഗെ അറിയിച്ചു. ബാക്കിയുള്ളവർക്ക് നിസ്സാര പരിക്കുകൾക്ക് ചികിത്സ നൽകി വരുന്നു.

രക്ഷാപ്രവർത്തനത്തിനായി നാവികസേന കപ്പലുകളും വ്യോമസേന വിമാനങ്ങളും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

By admin