HomeNewsശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം; ഉടൻ ജയിൽ മോചിതനാകും

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം; ഉടൻ ജയിൽ മോചിതനാകും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന് ജാമ്യം. ദ്വാരപാലക ശില്പ കേസിൽ പത്മകുമാർ സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹരജിയിലാണ് കൊല്ലം വിജിലൻസ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ കേസിൽ റിമാൻഡിലായിരുന്ന അദ്ദേഹം ഉടൻ ജയിൽ മോചിതനാകും.

കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ്സായ കട്ടിളപ്പാളി കേസിൽ പത്മകുമാറിന് നേരത്തെ തന്നെ ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഫെബ്രുവരി 20-നായിരുന്നു ഈ കേസിൽ കോടതി ജാമ്യം അനുവദിച്ചത്. ഇപ്പോൾ രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്.

2025 നവംബർ 20-നാണ് കട്ടിളപ്പാളി കേസിൽ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയവെ ഡിസംബർ നാലിന് ദ്വാരപാലക ശില്‍പ്പകേസിലും അദ്ദേഹത്തെ പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രണ്ട് കേസുകളിലും റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയാക്കിയതോടെയാണ് പത്മകുമാർ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹർജിയിൽ വിശദമായി വാദം കേട്ട കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

7 പേർ പുറത്തേക്ക്

ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ പത്മകുമാർ ഉൾപ്പെടെ ഏഴ് പ്രതികളാണ് ജാമ്യം നേടി ജയിലിന് പുറത്തിറങ്ങിയിട്ടുള്ളത്. ഇതിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ചു പേർക്കും ലഭിച്ചത് സ്വാഭാവിക ജാമ്യമാണ്. അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് കുറ്റപത്രം സമർപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് പ്രതികൾക്ക് തുണയായത്. റിമാൻഡ് 90 ദിവസം പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കിയുള്ള പ്രതികളും കോടതിയെ സമീപിക്കാനാണ് സാധ്യത. അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി ചെന്നൈയിൽ ചികിത്സ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ വിജിലൻസ് കോടതി വരും ദിവസങ്ങളിൽ വാദം കേൾക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular