വൈക്കം: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്തെയും ആരാധകരെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് നടൻ ബാലയുടെ അപ്രതീക്ഷിത പ്രതികരണം. കഴിഞ്ഞ പത്ത് വർഷമായി ചിലർ നിയമത്തിന്റെ പേരിൽ തനിക്കെതിരെ നിരന്തരം വേട്ടയാടൽ തുടരുകയാണെന്നും മാനസിക പീഡനം സഹിക്കവയ്യാതെയായിരിക്കുകയാണെന്നും താരം വെളിപ്പെടുത്തി. ഭാര്യ കോകിലയുടെ ജന്മദിനത്തിൽ കുടുംബത്തോടൊപ്പം വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് തീർത്തും നിസ്സഹായനായ ഒരു മനുഷ്യന്റെ ആത്മരോഷം പ്രകടമാകുന്ന രീതിയിൽ ബാല മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്.
“വേറെ മാർഗ്ഗമില്ലാത്തതുകൊണ്ടാണ് ഇപ്പോൾ ഇത് പറയുന്നത്. കഴിഞ്ഞ 10 വർഷമായി ചിലർ എന്നെ നിരന്തരം ഉപദ്രവിക്കുകയാണ്. നിയമത്തിന്റെ പേരിൽ എന്നെ വേട്ടയാടുന്നു. ഇവിടെ നിയമമുണ്ടോ?” എന്ന് ബാല ചോദിക്കുന്നു. താൻ ഒരു പുരുഷനായതുകൊണ്ട് മാത്രം ദ്രോഹിക്കുന്ന ആ വ്യക്തിയുടെ പേര് പരസ്യമായി പറയാൻ നിയമം അനുവദിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
ചിലർ മാധ്യമങ്ങളെപ്പോലും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വലിയ ചതിയാണ് ചെയ്യുന്നതെന്ന് ബാല ആരോപിച്ചു. ഇനിയും തന്നെയും കുടുംബത്തെയും ഉപദ്രവിക്കാൻ തുനിഞ്ഞാൽ എല്ലാ സത്യങ്ങളും തെളിവുകൾ സഹിതം പുറത്തുവിടുമെന്നും അത് കേട്ടാൽ ജനങ്ങൾ ഞെട്ടിപ്പോകുമെന്നും താരം മുന്നറിയിപ്പ് നൽകി. “എന്നെ ഇനിയും ദ്രോഹിക്കാതിരിക്കൂ, പറ്റാത്തതുകൊണ്ടാണ് പറയുന്നത്, ക്ഷമിക്കണം. ഇതൊന്നും അവസാനിപ്പിക്കുന്നില്ലെങ്കിൽ ഞങ്ങളെ രണ്ടുപേരെയും (ബാലയെയും ഭാര്യ കോകിലയെയും) വിഷം തന്നു കൊന്നുകളയൂ,” എന്ന അതീവ ഗുരുതരവും വൈകാരികവുമായ വാക്കുകളോടെയാണ് ബാല തന്റെ പ്രതികരണം അവസാനിപ്പിച്ചത്. താരത്തിന്റെ ഈ കടുത്ത ആത്മരോഷം സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Actor Bala breaks down on camera

