തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായ ഡോ. വാസുകി ഐഎഎസിന്റെ ‘പഴയ സാരിക്കഥ’യ്ക്ക് പിന്നാലെ തന്റെ പ്രിയപ്പെട്ട പഴയൊരു സാരിയുടെ വിശേഷങ്ങളുമായി ഡോ. ദിവ്യ എസ് അയ്യർ ഐഎഎസും. വസ്ത്രങ്ങൾ പുനരുപയോഗം ചെയ്യുക എന്ന ആശയത്തെ ശക്തമായി പിന്തുണച്ചുകൊണ്ടാണ് തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു സാരിയുടെ ഓർമ്മകൾ അവർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. തന്റെ ഐഎഎസ് സ്വപ്നത്തിലേക്കുള്ള വാതിൽ തുറന്ന യുപിഎസ്‌സി ഇന്റർവ്യൂവിന് ഉടുത്ത സാരി ധരിച്ച് വിഴിഞ്ഞം തുറമുഖത്ത് നിൽക്കുന്ന ചിത്രങ്ങളാണ് ദിവ്യ എസ് അയ്യർ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“ഇക്കഴിഞ്ഞ ദിവസം പ്രിയങ്കരിയായ വാസുകി മാഡത്തിന്റെ ശ്രദ്ധേയമായ ഒരു വീഡിയോ ഞാൻ കാണാനിടയായി– സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പഴയ സാരിക്കഥ. വസ്ത്രങ്ങൾ പുനരുപയോഗം ചെയ്യണം എന്നതിന്റെ ഒരു വക്താവാണ് ഞാൻ,” ദിവ്യ എസ് അയ്യർ കുറിപ്പിൽ പറയുന്നു. പാട്ടിയുടെയും അമ്മയുടെയും അമ്മായിയാമ്മയുടെയും ഒക്കെ പഴയ സാരികൾ ഉടുക്കുന്നതിലെ പ്രത്യേക സന്തോഷവും അവർ എടുത്തുപറയുന്നുണ്ട്.
ഈ ട്രെൻഡിന്റെ ഭാഗമായാണ് അവർ തന്റെ ഒരു പിടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ സ്വപ്നസാഫല്യമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കോടിനിറമുള്ള സാരിയുടുത്ത് പോയപ്പോൾ സ്വന്തം ജീവിതത്തിലെ വലിയൊരു സ്വപ്നസാഫല്യത്തിന്റെ നിമിഷമാണ് ഓർമ്മവന്നതെന്ന് അവർ കുറിച്ചു.
2013-ൽ ഡൽഹിയിലെ ഷാജഹാൻ റോഡിലെ ആസ്ഥാന മന്ദിരത്തിൽ വെച്ച് യുപിഎസ്‌സി ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോൾ ധരിച്ച അതേ സാരിയാണിത്. തന്റെ അക്ക വാങ്ങിത്തന്ന ഈ സാരി 13 വർഷങ്ങൾക്കു ശേഷം വീണ്ടും ധരിച്ച് വിഴിഞ്ഞത്ത് നിൽക്കുമ്പോൾ ‘സഫലമീയാത്ര’ എന്നാണ് മനസ്സ് ഉരുവിടുന്നതെന്നും അവർ വൈകാരികമായി കുറിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരുടെ ഈ ‘പഴയ സാരിക്കഥകൾ’ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
Dr. Divya S Iyer IAS Shares Heartwarming ‘Old Saree Story’

