തിരുനാവായ മഹാമാഘ മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; ധർമ്മധ്വജാരോഹണം നിർവഹിച്ച് ഗവർണർ

മലപ്പുറം: ദക്ഷിണ ഭാരതത്തിലെ കുംഭമേള എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ തിരുനാവായ മഹാമാഘ മഹോത്സവത്തിന് ഔദ്യോഗിക തുടക്കം. തിങ്കളാഴ്ച (ജനുവരി 19) രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ‘ധർമ്മധ്വജാരോഹണം’ (കൊടിയേറ്റം) നിർവഹിച്ചതോടെയാണ് നിളയുടെ തീരത്തെ ഈ ആത്മീയ സംഗമത്തിന് തുടക്കമായത്.

നാവാമുകുന്ദ ക്ഷേത്രത്തിന് സമീപം ഭാരതപ്പുഴയുടെ തീരത്താണ് ചടങ്ങുകൾ നടക്കുന്നത്. മഹാമാഘ സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, സ്വാമി ശക്താനന്ദ മഹർഷി തുടങ്ങിയ പ്രമുഖ സന്യാസിവര്യന്മാരും സാമൂതിരി രാജകുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

12 വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്തരേന്ത്യൻ കുംഭമേളകളുടെ മാതൃകയിലാണ് ഇത്തവണത്തെ മഹാമാഘ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 16 മുതൽ തന്നെ വിവിധ പ്രായശ്ചിത്ത കർമ്മങ്ങളും പൂജകളും ആരംഭിച്ചിരുന്നു. അപൂർവ്വമായ ‘കാലചക്ര ബലി’, പിതൃയാനം തുടങ്ങിയ ചടങ്ങുകൾക്കും നിളയുടെ തീരം വേദിയായി.

ഗംഗാ ആരതിയുടെ മാതൃകയിൽ എല്ലാ ദിവസവും വൈകുന്നേരം ഭാരതപ്പുഴയുടെ തീരത്ത് ‘നിളാ ആരതി’ നടക്കും. ഭാരതപ്പുഴയെ ആരാധനാമൂർത്തിയായി കണ്ട് ചിട്ടയോടെയുള്ള പൊതു ആരാധന നടക്കുന്നത് ചരിത്രത്തിലാദ്യമായാണ്.

ഫെബ്രുവരി 3-ന് (മകം നക്ഷത്രത്തിൽ) നടക്കുന്ന ‘അമൃതസ്നാന’ത്തോടെയാണ് മഹോത്സവം സമാപിക്കുക. ഈ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാരും ഭക്തരും തിരുനാവായയിലേക്ക് ഒഴുകിയെത്തും.

പഴയകാല മാമാങ്കത്തിന്റെ ചരിത്രസ്മരണകൾ ഉണർത്തി, സനാതന ധർമ്മത്തിന്റെ വീണ്ടെടുപ്പെന്ന ലക്ഷ്യത്തോടെ ജുന അഖാഡയുടെ നേതൃത്വത്തിലാണ് ഈ മഹോത്സവം സംഘടിപ്പിക്കുന്നത്. ഭാരതപ്പുഴയുടെ തീരത്ത് താത്കാലിക നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങൾ നേരിട്ടിരുന്നെങ്കിലും, ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ തടസ്സങ്ങൾ നീങ്ങിയതോടെയാണ് ഉത്സവം പൂർണ്ണതോതിൽ ആരംഭിച്ചത്.

By admin