കൊച്ചി: ദീർഘനാളായി നിലനിന്നിരുന്ന പര്യത്തുകാവ് ഭൂമി തർക്കം രമ്യമായി പരിഹരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അറിയിച്ചു. ഭൂമിയിൽ താമസിക്കുന്നവരും ഭൂവുടമകളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം ചേർന്നത്.
യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:
- ഭൂമിയും വീടും: പര്യത്തുകാവ് നിവാസികൾക്ക് നിലവിൽ താമസിക്കുന്ന അതേ വസ്തുവിൽ തന്നെ അഞ്ച് സെന്റ് സ്ഥലവും അതിലേക്ക് ആവശ്യമുള്ള റോഡ് സൗകര്യവും ഏർപ്പെടുത്തും. ഒരു വർഷത്തിനുള്ളിൽ ഇവർക്ക് ഈ ഭൂമിയിൽ വീട് വെച്ച് നൽകും.
- താൽക്കാലിക താമസം: പുതിയ വീടിന്റെ പണി തീരുന്നതുവരെ നിവാസികൾക്ക് നിലവിലെ വീടുകളിൽ തന്നെ തുടരാം. കൂടാതെ, ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ മരം മുറിച്ച് മാറ്റുന്നതിന് ഇവർക്ക് അവസരം നൽകും.
- കേസുകൾ പിൻവലിക്കും: കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ യോഗത്തിൽ ധാരണയായി.
- കോടതി നടപടികൾ: രണ്ടു ദിവസത്തിനുള്ളിൽ ഇരുവിഭാഗങ്ങളും പുതിയ കരാറിൽ ഒപ്പിടും. ഈ കരാർ അഡ്വക്കേറ്റ് ജനറൽ മുഖേന ജൂൺ 16-ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
വീട് പണി പൂർത്തിയാകുന്നത് വരെയുള്ള നടപടിക്രമങ്ങൾ സുഗമമായി നടത്തുന്നതിനായി മൂവാറ്റുപുഴ ആർ.ഡി.ഒ, ഡി.വൈ.എസ്.പി എന്നിവരെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ എസ് പി സുന്ദർശൻ, അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ മുക്താർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ്, കുന്നത്തുനാട് തഹസിൽദാർ എം.മായ, സമരസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

