
കൊച്ചി: ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നതായി ഹൈക്കോടതിയുടെ നിരീക്ഷണം. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തിയത് യഥാർഥ സ്വർണ പാളികളല്ലെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. വിക്രം സാരാഭായി സ്പേസ് സെന്റർ (VSSC) സമർപ്പിച്ച പരിശോധന റിപ്പോർട്ട് ഈ സംശയം ബലപ്പെടുത്തുന്നതായും കോടതി വ്യക്തമാക്കി.
അഷ്ടദിക്പാലക വിഗ്രഹങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി, പ്രത്യേക അന്വേഷണ സംഘത്തിൽ (SIT) രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നും, സംശയങ്ങൾ നീക്കാൻ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും കോടതി നിർദ്ദേശിച്ചു.
