HomeNewsറാപ്പർ വേടൻ ധരിച്ചിരുന്നത് യഥാർഥ പുലിപ്പല്ല് തന്നെ; കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും

റാപ്പർ വേടൻ ധരിച്ചിരുന്നത് യഥാർഥ പുലിപ്പല്ല് തന്നെ; കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും

കൊച്ചി: പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) ധരിച്ചിരുന്ന മാലയിലെ പല്ല് യഥാർഥ പുലിപ്പല്ല് തന്നെയാണെന്ന് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടന്ന ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനാഫലം പോസിറ്റീവ് ആയതോടെ ഈ കേസിൽ വനംവകുപ്പ് വേടനെതിരെ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.

കഴിഞ്ഞ വർഷം ഏപ്രിലിൽ വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് ആറു ഗ്രാം കഞ്ചാവുമായി വേടനടക്കം ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിലാണ് വേടൻ കഴുത്തിൽ ധരിച്ചിരുന്ന പുലിപ്പല്ല് കെട്ടിയ മാല പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് ഈ വിവരം വനംവകുപ്പിന് കൈമാറുകയായിരുന്നു. ഇത് യഥാർഥ പുലിപ്പല്ല് തന്നെയാണെന്ന് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നെങ്കിലും, കൂടുതൽ വ്യക്തതയ്ക്കായാണ് കൊൽക്കത്തയിലെ സുവോളജി ലാബിലേക്ക് അയച്ചത്.

2022-ൽ ചെന്നൈയിൽ വെച്ച് നടന്ന ഒരു ഷോയ്ക്കിടെ രഞ്ജിത് എന്ന ശ്രീലങ്കൻ വംശജനായ ഒരു ആരാധകനാണ് തനിക്ക് ഈ പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്. സമൂഹമാധ്യമം വഴിയാണ് രഞ്ജിത്തുമായി വേടൻ ബന്ധം സ്ഥാപിച്ചത്. ഇയാൾ പിന്നീട് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. യഥാർഥ പുലിപ്പല്ല് കൈവശം വെക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമായതിനാൽ പുതിയ പരിശോധനാ ഫലം വേടന് കനത്ത തിരിച്ചടിയാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular