കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെ ജനങ്ങൾക്കായി തുറന്നു നൽകി; ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുമെന്ന് പ്രോജക്ട് എൻജിനീയർ

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നത്. നിർമാണം പൂർത്തിയായിട്ടും തുറക്കാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഉദ്ഘാടനത്തിനു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതിനാൽ തുറക്കുന്നത് നീണ്ടുപോകുകയായിരുന്നു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി ഹൈവേ തുറന്നത്. ഹൈവേ തുറന്നു നൽകാൻ വൈകിയിട്ടില്ലെന്നും പരിശോധനകൾ പൂർത്തിയാക്കാനുള്ള സമയമാണ് എടുത്തതെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുമെന്ന് പ്രോജക്ട് എൻജിനീയർ പറഞ്ഞു.

നവംബർ 15ന് പാത തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും അന്ന് തുറന്നില്ല. പിന്നീട് നവംബർ 29ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. 2018 ഡിസംബറിലാണ് പാതയുടെ നിർമാണം തുടങ്ങിയത്.

200 കോടി രൂപയാണ് നിർമാണ ചെലവ്. ടെക്നോപാർക്ക് ഫെയ്സ് ത്രീ മുതൽ സിഎസ്ഐ മിഷൻ ആശുപത്രിയുടെ മുന്നിൽ വരെ 2.71 കിലോമീറ്ററാണ് നീളം. ഇരുഭാഗത്തും 7.5 മീറ്ററിൽ സർവീസ് റോഡുണ്ട്. 61 തൂണുകളാണ് പാലത്തിനുള്ളത്.

admin:
Related Post