
കൊച്ചി: അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതിയായ ഡോക്‌ടർ സിറിയക് ജോർജ് പിടിയിൽ. അപകടം നടന്ന ശേഷം ആറ് ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ വാഗമണ്ണിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ഫെബ്രുവരി 28-നായിരുന്നു ജാസ്‌ലിയയുടെ ദാരുണമായ മരണം സംഭവിച്ചത്. ചാലാക്കയിലെ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോർജ് ഓടിച്ച മഹീന്ദ്ര എക്സ് യു വി 700 വാഹനം അമിതവേഗതയിൽ ജാസ്‌ലിയയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയി. ജാസ്‌ലിയ റോഡിലൂടെ തെറിച്ചുനീങ്ങുന്ന അപകടത്തിന്റെ ഭീകരമായ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
സിറിയക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇയാളുടെ പിതാവ് ജോർജ് മാത്യുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെതിരെ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകാനിരിക്കെയാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു.
