മുഖ്യവനംമേധാവി ഗംഗാ സിങ് ഇന്ന് വിരമിക്കും

വന്യമൃഗസംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പദ്ധതികള്‍ വിഭാവനം ചെയ്തു നടപ്പിലാക്കിയ കേരളത്തിന്റെ മുഖ്യ വനംമേധാവി ഗംഗാ സിങ് ഇന്ന് വിരമിക്കും (30.04.2025). ഉത്തരാഖണ്ഡ് സ്വദേശിയായ ഗംഗാ സിങ് 1988 ഐ എഫ് എസ് ബാച്ചുകാരനാണ്. 1991-ല്‍ നോര്‍ത്ത് വയനാട് അസിസ്റ്റന്റ ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്ററായിട്ടായിരുന്നു തുടക്കം. കോഴിക്കോട് (വേള്‍ഡ് ഫുഡ് പ്രോഗ്രാം), തിരുവനന്തപുരം (വേള്‍ഡ് ഫുഡ് പ്രോഗ്രാം), തിരുവനന്തപുരം സാമൂഹ്യ വനവത്ക്കരണ വിഭാഗം ആസ്ഥാനം, മണ്ണാര്‍ക്കാട് സൈന്റ്വാലി നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ വിവിധ കാലയളവുകളില്‍ ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്ററായും സേവനം അനുഷ് ടിച്ചു . തെന്‍മല, തൃശൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, കേന്ദ്ര ഡപ്യൂട്ടേഷനില്‍ ന്യൂഡല്‍ഹി നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക് ജോയിന്റ് ഡയറക്ടര്‍, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രായലത്തിന്റെ പ്രോജക്റ്റ് ടൈഗര്‍ ഡയറക്ടറേറ്റില്‍ ജോയിന്റ് ഡയറക്ടര്‍, ഡെറാഡൂണ്‍ ഐ സി എഫ് ആര്‍ ഇ യില്‍ ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍, കോഴിക്കോട് സാമൂഹ്യവനവത്ക്കരണ വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍, എഫ് എം ഐ എസ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍, ഡെറാഡൂണ്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാദമിയില്‍ പ്രഫസര്‍ എന്നീ തസ്തികകളിലും സേവനമനുഷ്ഠിച്ചു. ഡെറാഡൂണില്‍ പരിസ്ഥിതി വ്യതിയാന ഡിവിഷന്‍ മേധാവിയായിരുന്നിട്ടുണ്ട്.

വനം വകുപ്പ് ആസ്ഥാനത്ത് വിജിലന്‍സ് ആന്റ് ഫോറസ്റ്റ് ഇന്റലിജന്റ്സ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.

അഗര്‍വാള്‍ സര്‍വകലാശാലയില്‍ നിന്നും സുവോളജി, ബോട്ടണി, ജിയോളജി എന്നിവയില്‍ ബി എസ് സി ബിരുദവും ജിയോളജിയില്‍ എം എസ് സി യും കരസ്ഥമാക്കിയിട്ടുള്ള ഗംഗാ സിങ് ഇന്ദിരാ ഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാദമിയില്‍ നിന്നും ഫോറസ്റ്റ് മാനേജ്‌മെന്റില്‍ എ ഐ എ ജി എന്‍ എഫ് എ ഡിപ്ലോമയും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും വൈല്‍ഡ്‌ലൈഫ് മാനേജ്‌മെന്റില്‍ പി ജി ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ ബിജിയ, രണ്ടു പെണ്‍മക്കളും ഒരു മകനും അടങ്ങുന്നതാണ് ഗംഗാ സിങിന്റെ കുടുംബം.

By admin