കൊച്ചി: ഒരാഴ്ചയിലേറെയായി കൊച്ചി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന പൂച്ചയെ ഒടുവിൽ അതിസാഹസികമായി രക്ഷപ്പെടുത്തി. ‘സുഭാഷ്’ എന്ന് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ സ്നേഹത്തോടെ വിളിച്ച പൂച്ചയെ, അഗ്നിരക്ഷാ സേനയും മൃഗക്ഷേമസംഘടനയായ എസ്പിസിഎയും (SPCA) മൃഗസ്നേഹികളും സംയുക്തമായി നടത്തിയ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് സുരക്ഷിതമായി താഴെ എത്തിച്ചത്.
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപമുള്ള മെട്രോ പില്ലറിന് മുകളിലാണ് പൂച്ച കുടുങ്ങിയത്. ദിവസങ്ങളോളം പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കാൻ പകൽ സമയത്ത് തന്നെ ‘ഓപ്പറേഷൻ മ്യാവൂ’ എന്ന പേരിൽ വലിയ രക്ഷാദൗത്യം ആരംഭിച്ചിരുന്നു. ഫയർഫോഴ്സും അനിമൽ റെസ്ക്യു സംഘവും ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഈ ശ്രമം പരാജയപ്പെട്ടു. രക്ഷാപ്രവർത്തനത്തിനിടെ ലിഫ്റ്റ് കേടാവുകയും ഭയന്ന പൂച്ച ഓടിമറയുകയും ചെയ്തതോടെ ദൗത്യം ദുഷ്കരമായി. തുടർന്ന് മെട്രോ സർവീസ് താൽക്കാലികമായി നിർത്തിവച്ചും അധികൃതർ ശ്രമങ്ങൾ നടത്തിയിരുന്നു. പൂച്ച ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനാൽ അവശനിലയിലായിരുന്നു.
പകൽ സമയത്തെ ദൗത്യം തടസ്സപ്പെട്ടതോടെ, രാത്രി 11 മണിക്ക് മെട്രോ സർവീസ് അവസാനിച്ച ശേഷം ദൗത്യം വിപുലമായി പുനരാരംഭിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. രാത്രി 12 മണിയോടെ മെട്രോ പാതയിലെ ഹൈവോൾട്ടേജ് വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിച്ച ശേഷം സുരക്ഷിതമായി രക്ഷാപ്രവർത്തനം തുടർന്നു. ഇതിനായി പ്രത്യേക കൂട് പില്ലറിനു മുകളിലെത്തിച്ചു. തുടർന്ന് പുലർച്ചെ 1.20-ഓടെ പൂച്ചയെ സുരക്ഷിതമായി താഴെ ഇറക്കുകയും വിദഗ്ധ ചികിത്സയ്ക്കായി മൃഗാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് ആദ്യം പൂച്ചയെ പില്ലറിന് മുകളിൽ കണ്ടതും അതിന് ‘സുഭാഷ്’ എന്ന് പേരിട്ടതും. ഇവർ താഴെ നിന്ന് പൂച്ചയ്ക്ക് ഭക്ഷണവും വെള്ളവും നൽകാൻ ശ്രമിച്ചിരുന്നു. ദിവസങ്ങളോളം നീണ്ട ആശങ്കകൾക്ക് വിരാമമിട്ട്, ഒടുവിൽ ‘സുഭാഷിനെ’ ജീവനോടെ സുരക്ഷിതമായി തിരിച്ചുകിട്ടിയതിൻ്റെ അതിയായ ആശ്വാസത്തിലാണ് കൊച്ചിക്കാരും മൃഗസ്നേഹികളും.

