കെഎസ്ആർടിസി ജീവനക്കാർക്കുള്ള ബോണസ്; ഇത്തവണയും നിരാശ; അർഹരായവർ വിരലിലെണ്ണാവുന്നവർ മാത്രം

തിരുവനന്തപുരം: ഇത്തവണ ഓണശമ്പളത്തോടൊപ്പം ബോണസും ലഭിക്കുമെന്ന മന്ത്രി കെ ബി ​ഗണേശ് കുമാറിന്റെ പ്ര​ഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചിരുന്ന ജീവനക്കാർക്ക് അപ്രതീക്ഷിത തിരിച്ചടി. ബോണസിന് അർഹരായവർ പത്തിൽത്താഴെ ജീവനക്കാർ മാത്രം. 7000 രൂപയാണ് ബോണസായി ലഭിക്കുക. ബോണസിനർഹരായവർ 24000 രൂപവരെ ശമ്പളം വാങ്ങുന്ന ജീവനക്കാർ.

ഏറെക്കാലത്തിനു ശേഷമാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ട്രാൻസ്പോ വേദിയിലായിരുന്നു ​ഗണേശ് കുണാറിന്റെ ബോണസ് പ്രഖ്യാപനം, ആ പ്രഖ്യാപനത്തെ വലിയ കൈയ്യടികളോടെയാണ് ജീവനക്കാർ ​സ്വീകരിച്ചത്. എന്നാൽ ബോണസിനുളള ശമ്പള പരിധി ഉയർത്തുമെന്ന ജീവനക്കാരുടെ പ്രതീക്ഷ ഫലം കണ്ടില്ല.

22500 സ്ഥിരം ജീവനക്കാരുള്ള കെഎസ്ആർടിസിയിൽ 35000 രൂപയ്ക്കുമേൽ ശമ്പളം വാങ്ങുന്നവരാണ് കൂടുതൽപ്പേരും. അതുകൊണ്ട് തന്നെ പലരും ബോണസിന് അർഹരായില്ല. എന്നാൽ നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ബോണസ് പരിധി പുതുക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്. മുന്നുവർഷത്തിനു ശേഷം ഓണത്തിനു മുൻപ് ജീവനക്കാർക്ക് ശമ്പളവും, ആനുകൂല്യങ്ങളും ലഭിക്കുന്നത് ഈ വർഷമാണ്.

കരാർ അടിസ്ഥാനത്തിലും, താൽക്കാലിക നിയമനത്തിലുളള ജീവനക്കാർക്കും 1000 രൂപ വീതം ഉത്സവബത്ത നൽകും. തിങ്കളാഴ്ച്ച നൽകുമെന്നറിയിച്ച ബോണസും ഉത്സവബത്തയും ഒരു ദിവസം കൂടി വൈടിയേക്കാം. നാലരക്കോടി രൂപയാണ് ഇതിന് ചിലവു വരുന്നത്.

By admin