യമുന നദി കര കവിഞ്ഞു, ഡൽഹിയിൽ വെള്ളപ്പൊക്ക ഭീതി

ന്യൂഡൽഹി: യമുന നദി കര കവിഞ്ഞു. ഡൽഹിയിലെ പഴയ റെയിൽവേ പാലത്തിൽ യമുന നദിയിലെ ജലനിരപ്പ് 205.75 മീറ്ററിലെത്തി. അപകടകരമായ ജലനിരപ്പ് അളവായ 205.33 മീറ്ററിനേക്കാൾ കൂടുതലാണ് നിലവിലുള്ളത്. നദിയിലെ ജലനിരപ്പ് ഉയർന്നതോടെ നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം പൊങ്ങി

നിലവിലെ സാഹചര്യം നേരിടാൻ സർക്കാർ പൂർണ്ണമായും സജ്ജമാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ഹത്നി കുണ്ഡ് ബാരേജിൽ നിന്ന് 2.07 ലക്ഷം ക്യൂസെക് വെള്ളവും, വസീറാബാദ് ബാരേജിൽ നിന്ന് 67,260 ക്യൂസെക് വെള്ളവും, ഓഖ്ല ബാരേജിൽ നിന്ന് 61,958 ക്യൂസെക് വെള്ളവും പുറത്തേക്ക് ഒഴുകിയെത്തി. രാവിലെ 7 മണിയോടെ ജലനിരപ്പ് 205.75 മീറ്ററായി ഉയർന്നു. തുടർന്ന് മൂന്ന് അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടു.

ഹരിയാനയിൽ നിന്ന് വലിയ അളവിൽ വെള്ളം തുറന്നുവിടുന്നതിനാലാണ് ഡൽഹിയിൽ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നുത്. യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ന് രാത്രിയോടെ 206 മീറ്ററിലെത്തുമെന്നും പ്രതീക്ഷിക്കുന്നതിനാൽ, വെള്ളപ്പൊക്ക പ്രദേശങ്ങളിലെ ആളുകളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. ഗുരുഗ്രാമിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ സ്‌കൂളുകളും ഓഫീസുകളും അടച്ചു.

By admin