തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് സാവകാശം നൽകി.മോദിക്കെതിരായ പ്രസ്താവനയിലാണ് സാവകാശം നൽകിയിരിക്കുന്നത്.ഈ മാസം ഏഴിനകം മറുപടി നൽകിയാൽ മതിയാകും. 48 മണിക്കൂറിനകം വിശദീകരണം നൽകണം എന്നായിരുന്നു കമ്മീഷന്റെ ആദ്യ ഉത്തരവ്.
മോദിക്ക് വീണ്ടും ക്ലീൻ ചീറ്റ്
നരേന്ദ്ര മോദിക്ക് മൂന്നാം തവണയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചീറ്റ്. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു മോദിയുടെ പരാമർശം.ഇന്ത്യയുടെ ആണവായുധങ്ങൾ ദീപാവലിക്ക് വേണ്ടിയല്ല എന്നായിരുന്നു പരാമർശം. പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. മുമ്പ് സൈനികരുടെ പേരിൽ വോട്ട് ചോദിച്ചു എന്ന പരാമർശത്തിൽ ക്ലീൻ ചീറ്റ് ലഭിച്ചിരുന്നു.
പുതിയങ്ങാടിയിലും കള്ളവോട്ട്
പുതിയങ്ങാടിയിലെ ബൂത്തിലും കള്ളവോട്ട് ചെയ്തെന്ന് തെളിഞ്ഞു.ലീഗ് പ്രവർത്തകൻ മുഹമ്മദ് കെ.എം. കള്ളവോട്ട് ചെയ്തു.ജില്ലാ കളക്ടർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.
രാഹുൽ ഗാന്ധിക്ക് ക്ലീൻ ചീറ്റ്
അമിത് ഷായ്ക്ക് എതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചീറ്റ്. അമിത് ഷാ കൊലക്കേസിൽ പ്രതിയാണെന്ന പ്രസ്താവനയ്ക്കാണ് ക്ലീൻ ചീറ്റ്. പരാമർശത്തിൽ പെരുമാറ്റച്ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മധ്യപ്രദേശിലെ റാലിയിലായിരുന്നു രാഹുലിന്റെ പരാമർശം.
ചീഫ് ജസ്റ്റിസ് മൊഴി നൽകി
പീഡന പരാതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണ സമിതിക്ക് മൊഴി നൽകി.ആദ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതോടെ എക്സ് പാർട്ടി നടപടിയായാണ് ആദ്യന്തര സമിതി അന്വേഷണം തുടരുന്നത്.മൊഴി നൽകിയത് സമിതിയുടെ അഭ്യർഥനയെ തുടർന്ന്. പീഡന ആരോപണങ്ങൾ പൂർണമായും ചീഫ് ജസ്റ്റിസ് നിഷേധിച്ചു.
വീണ്ടും ക്ലീൻ ചീറ്റുമായി മോദി
സൈനികരുടെ പേരിൽ വോട്ട് ചോദിച്ചെന്ന പരാതിയിലും ക്ലീൻ ചിറ്റുമായി മോദി.മോദി പെരുമാറ്റ ചട്ടം ലംഘിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രസംഗത്തിന്റെ പകർപ്പ് പരിശോധിച്ചെന്ന് കമ്മീഷൻ അറിയിച്ചു.മോദി ചട്ടം ലംഘിച്ചെന്ന പരാതികൾ കമ്മീഷൻ തള്ളി. മഹാരാഷ്ട്രയിലെ ലാത്തൂരിലായിരുന്നു മോദിയുടെ വിവാദ പ്രസംഗം അരങ്ങേറിയത്.
മസൂദ് അസർ ആഗോള ഭീകരൻ
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.ചൈന എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. യുഎൻ രക്ഷാസമിതിയാണ് മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.ഇന്ത്യ ഏറെക്കാലമായി യുഎന്നിൽ നടത്തിയ നീക്കങ്ങളെ ചൈന മാത്രമാണ് എതിർത്തത്.മുംബൈയിൽ അടക്കം നടത്തിയ ഭീകര ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനാണ് മസൂദ്.
കള്ളവോട്ട്: കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് സിപിഎം
തളിപ്പറമ്പിൽ അഞ്ചു പേർ ഒന്നിലധികം വോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. പാമ്പുരുത്തിയിൽ മുസ്ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണെന്ന് ആരോപിച്ച് സിപിഎം.28 പ്രവാസികളുടെ വോട്ടുകൾ യു ഡി എഫ് പ്രവർത്തകർ ചെയ്തെന് സിപിഎം ഇന്നലെ ആരോപിച്ചിരുന്നു.
ഇടിമിന്നൽ – ജാഗ്രത നിർദേശങ്ങൾ
കേരളം ഫോനി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഇല്ല. എന്നാൽ 1-05-2019 ന് കേരളത്തിലെ ചില ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയയും, കാറ്റും ഉണ്ടായേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്
ഇടിമിന്നൽ – ജാഗ്രത നിർദേശങ്ങൾ
.കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന ഉച്ചക്ക് 2 മണി മുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
– ഉച്ചക്ക് 2 മണി മുതൽ കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽനിന്നും വിലക്കുക.
-രാത്രി കാലങ്ങളിൽ വൈദ്യുത ഉപകരണങ്ങളുടെ കേബിളുകൾ ഊരിയിടുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
– മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക.
-മുൻ അനുഭവങ്ങളിൽ മഴക്കാറ് കണ്ട് വളർത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാനും പോയ വീട്ടമ്മമാരിൽ കൂടുതലായി ഇടിമിന്നൽ ഏറ്റതായി കാണുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വീട്ടമ്മമാർ പ്രത്യേകമായി ശ്രദ്ധിക്കുക.
പൊതു നിര്‍ദേശങ്ങള്‍
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
– ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
– ജനലും വാതിലും അടച്ചിടുക.
– ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
– ലാൻഡ് ഫോൺ ഉപയോഗിക്കരുത്.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
– കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
– വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
– പട്ടം പറത്തുവാൻ പാടില്ല.
– തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കഴ്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്.
– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്
മേല്‍ നിര്‍ദേശങ്ങള്‍ എല്ലാ മാധ്യമങ്ങളും പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംസാരശേഷി പരിമിതര്‍ക്കുള്ള ഇടിമിന്നല്‍ സുരക്ഷ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ദൃശ്യ സന്ദേശം അനുബന്ധമായി ചേര്‍ക്കുന്നു.
സംസാരശേഷി പരിമിതര്‍ക്കുള്ള ആംഗ്യ സന്ദേശം – https://www.youtube.com/watch?v=So1uMkDyzd4
ദൃശ്യമാധ്യമങ്ങള്‍ സംസാരശേഷി പരിമിതര്‍ക്കായി ഈ ആംഗ്യ സന്ദേശം പ്രദര്‍ശിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
റേഡിയോ, ദൃശ്യമാധ്യമങ്ങള്‍ എന്നിവ ഉച്ചയ്ക്ക് 1 മണി മുതല്‍ ഇടിമിന്നല്‍ സുരക്ഷാ സന്ദേശം പ്രത്യേകമായി അടുത്ത 5 ദിവസത്തേക്ക് പരാമര്‍ശിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
സൂര്യയുടെ ” എൻ.ജി.കെ” ട്രെയിലർ വൈറലാകുന്നു !
സെൽവരാഘവൻ സംവിധാനം ചെയ്ത സൂര്യ ചിത്രം “എൻ.ജി.കെ” യുടെ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം യൂ ട്യൂബിൽ മൂന്നര മില്യൺ കാണികളെ താണ്ടി ചരിത്രം കുറിച്ചു വൈറൽ ആയിരിക്കയാണ് . സായ് പല്ലവി , രകുൽ പ്രീത് സിംഗ് എന്നിവരാണ് സൂര്യയുടെ നായികമാർ. ദേവരാജ്, പൊൻവണ്ണൻ, ഇളവരസ് , വേലാ രാമമൂർത്തി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങൾക്കായി അണിനിരക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ്.
നന്ദ ഗോപാൽ കുമരൻ എന്ന രാഷ്ട്രീയപ്രവർത്തകനാണ് ചിത്രത്തിൽ സൂര്യ. ആരാധകരെ ആവേശംകൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾകൊണ്ടും മൂർച്ചയുള്ള സംഭാഷണങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ട്രെയിലർ .
ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബുവും എസ്.ആർ പ്രഭുവുമാണ് “എൻ.ജി.കെ” നിർമിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം. മെയ് 31 ന് ചിത്രം പുറത്തിറങ്ങും.
# സി. കെ. അജയ് കുമാർ, പി ആർ ഓ
ട്രെയിലർ കാണാം
മെയ് 1 ലോക തൊഴിലാളി ദിനം കശുവണ്ടി മേഖലയിൽ കശുവണ്ടി തൊഴിലാളി വഞ്ചനാ ദിനമായി ആചരിച്ചു
കേരളത്തിലെ കശുവണ്ടി മേഖലയിൽ ഏകദേശം മൂന്നര ലക്ഷത്തോളം സ്ത്രീ തൊഴിലാളികൾ പട്ടിണിയിൽ. കേന്ദ്ര – കേരള സർക്കാരിന്റെയും കേരളത്തിലെ ബാങ്കുകളുടെയും തൊഴിലാളി വിരുദ്ധ നിലപാടുകളിൽ കേരള കശുവണ്ടി വ്യവസായ സംയുക്ത സമര സമിതിയുടെ ശക്തമായ പ്രതിഷേധത്തിൽ ഇന്നത്തെ മെയ് ദിനം കശുവണ്ടി തൊഴിലാളി വഞ്ചനാദിനമായി ആചരിച്ചു. ബാങ്കുകളുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ബാങ്കുകളുടെയും നിലപാടുകൾ മാറ്റി കശുവണ്ടി വ്യവസായം പുനരുദ്ധരിച്ചു കേരളത്തിൽ നിലനിർത്തി തൊഴിൽ സ്ഥിരത ഉറപ്പുവരുത്തി ഇല്ലെങ്കിൽ വൻ സമരപരിപാടികളുമായി വീണ്ടും മുന്നോട്ടുപോകുമെന്ന് സംയുക്ത സമരസമിതി നടത്തിയ യോഗത്തിൽ അഭിപ്രായപ്പെട്ടു. യോഗത്തിൽ സംസ്ഥാന കൺവീനർ രാജേഷ്. കെ സംസ്ഥാന പ്രസിഡൻറ് ബി. നൗഷാദ് വൈസ് പ്രസിഡൻറ് ഡി. മാത്തുക്കുട്ടി തൊഴിലാളികളായ മഞ്ജു, ലളിത, ജലജ എന്നിവർ യോഗത്തിൽ സംസാരിച്ചു.
















