
ആലപ്പുഴ: മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. കുടുംബത്തിന് വരെ പണി കൊടുക്കുന്നവനാണെന്നും സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയതെന്നും വെള്ളാപ്പള്ളി പറയുന്നു.
`ഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണ് ഗണേഷ് കുമാർ. അവന്റെ പാരമ്പര്യം ആണിത്. സ്വന്തം അച്ഛന് വരെ പണി കൊടുത്തയാളാണ്. സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയെടുത്തത്’- വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ പ്രശംസിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. ജി സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണെന്ന് അദ്ദേഹം പറയുന്നു. ‘എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങൾ ഒഴിവാക്കണം. പാർട്ടി നേതാക്കളുടെ വളർച്ച ഉൾകൊള്ളാൻ ജി സുധാകരൻ തയാറാകണം’- വെള്ളാപ്പള്ളി പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ഉണ്ടെന്ന് കേരളം അറിഞ്ഞത് ജി സുധാകരന്റെ കാലത്താണ്. കേരളത്തിനും ആലപ്പുഴക്കും സുധാകരനെ അവഗണിക്കാൻ കഴിയില്ലെന്നും പറയുന്നു. പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കിയാൽ വിഷമം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദേവസ്വം ബോർഡിനെതിരെയും വെള്ളാപ്പള്ളി പ്രതികരിച്ചു. ദേവസ്വം ബോർഡ് അമ്പലങ്ങളിലെല്ലാം മോഷണം’- എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. സംവിധാനങ്ങൾ ഇങ്ങനെ തുടർന്നാൽ ചക്കരക്കുടത്തിൽ കൈ ഇടുന്നത് തുടരുമെന്നും അദ്ദേഹം പറയുന്നു.ക്ഷേത്ര വരുമാനത്തിന്റെ കണക്കുകൾ കൃത്യമല്ല. ദേവസ്വം ബോർഡ് അമ്പലങ്ങളിൽ എല്ലാം മോഷണം നടക്കുന്നു. മോഷണം ഇല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. സംവിധാനം മുഴുവൻ മാറണം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ കുഴപ്പക്കാരനെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. അഴിമതി പുറത്ത് വന്നത് അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ്’- വെള്ളാപ്പള്ളി പറഞ്ഞു. ഇടമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടമായി ദേവസ്വം ബോർഡ് മാറിയെന്നും സംസ്ഥാനത്ത് ഒറ്റ ദേവസ്വം ബോർഡ് മാത്രം മതിയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
vellappally natesan about kb ganesh kumar
