കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു സമൻസിലെ നിർദ്ദേശം. കൃത്യസമയത്ത് തന്നെ വീണ ഓഫീസിലെത്തി.
കർശനമായ നടപടിക്രമങ്ങൾ പാലിച്ചാണ് വീണയെ ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. ചോദ്യം ചെയ്യലിനായി എത്തിയ വീണയ്ക്ക് യാതൊരുവിധ പ്രത്യേക പരിഗണനയും നൽകിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. വീണ സഞ്ചരിച്ച കാർ ഇഡി ഓഫീസിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് കടത്തിവിടാൻ സുരക്ഷാ ജീവനക്കാർ വിസമ്മതിച്ചു. ഇതേത്തുടർന്ന് ഓഫീസിന് മുന്നിൽ കാറിൽ നിന്നിറങ്ങി നടന്നാണ് വീണ ഉള്ളിലേക്ക് പ്രവേശിച്ചത്.
അന്വേഷണം 2.78 കോടിയുടെ ഇടപാടിൽ
നൽകാത്ത സേവനത്തിന്റെ പേരിൽ സിഎംആർഎൽ കമ്പനി വീണയ്ക്കും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും രണ്ട് വർഷങ്ങളിലായി 2.78 കോടി രൂപ നൽകിയെന്നാണ് വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഈ സാമ്പത്തിക ഇടപാടിൽ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള (PMLA) ലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് വീണ ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്.
നിലവിലെ സാഹചര്യത്തിൽ വീണയെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ലഭ്യമായ തെളിവുകളിലും രേഖകളിലും വ്യക്തത വരുത്തുക എന്നതിനാണ് ആദ്യ ഘട്ടത്തിൽ ഇഡി മുൻഗണന നൽകുന്നത്. പഴുതടച്ച തെളിവുകളുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.




