തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി മുതിർന്ന യു.ഡി.എഫ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ ബാലറ്റ് പേപ്പറിലൂടെ നടന്ന തിരഞ്ഞെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് അദ്ദേഹം സ്പീക്കർ പദവിയിലെത്തിയത്.
മത്സരത്തിലുണ്ടായിരുന്ന എൽ.ഡി.എഫ് സ്ഥാനാർഥി എ.സി. മൊയ്തീന് 35 വോട്ടുകളും, എൻ.ഡി.എ സ്ഥാനാർഥി ബി.ബി. ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിനെ തുടർന്ന് നിയുക്ത സ്പീക്കറെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് ഔദ്യോഗികമായി സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.
പൂർണ്ണമായ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന വ്യക്തിത്വമാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റേതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ അനുമോദന പ്രസംഗത്തിൽ പറഞ്ഞു. പുതിയ സ്പീക്കർ ഉന്നതമായ ജനാധിപത്യബോധം പ്രകടിപ്പിക്കുമെന്നും സഭയിൽ പ്രതിപക്ഷത്തിന്റെ ശബ്ദത്തിനും അർഹമായ പരിഗണന നൽകുമെന്ന് ഉറപ്പുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആശംസിച്ചു.
സ്പീക്കർ പദവിയിലേക്ക് എത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. സഭ നടത്തിപ്പിൽ താൻ പൂർണ്ണമായും നിഷ്പക്ഷനായിരിക്കുമെന്നും എന്നാൽ അരാഷ്ട്രീയവാദിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ വന്നിട്ടുള്ള ട്രോളുകളെയും പരിഹാസങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക്, “നാക്കുപിഴ വരാത്തവർ ആരുണ്ട്” എന്ന് അദ്ദേഹം തമാശരൂപേണ മറുപടിയും നൽകി.

