ഗുരുവായൂർ: മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം സമർപ്പിച്ചു. പ്രശസ്ത ഗൃഹോപകരണ സ്ഥാപനമായ നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്താണ് വിലപിടിപ്പുള്ള കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം ഭഗവാന് സമർപ്പിച്ചത്.
ഇന്ന് രാവിലെ ഉച്ചപൂജയ്ക്ക് മുന്നോടിയായായിരുന്നു സമർപ്പണ ചടങ്ങുകൾ നടന്നത്. 201 ഗ്രാം 370 മില്ലിഗ്രാം (ഏകദേശം 25 പവൻ) തൂക്കം വരുന്ന കിരീടത്തിന് വിപണിയിൽ 30 ലക്ഷം രൂപയോളം വിലവരും. ക്ഷേത്രം സോപാനപ്പടിയിൽ സമർപ്പിച്ച ഈ സ്വർണ്ണക്കിരീടം ഭഗവാന് ചാർത്തിയാണ് ഇന്നത്തെ ഉച്ചപൂജ ദീപാരാധന നടന്നത്.
ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് എക്സ്.എം.എൽ.എ, ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡി.എ. എം. രാധ, ഗോപു നന്തിലത്തിന്റെ പത്നി ഷൈനി ഗോപു എന്നിവർ സന്നിഹിതരായിരുന്നു.
ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനായ ഗോപു നന്തിലത്ത് മുൻപും ഗുരുവായൂർ ദേവസ്വത്തിലേക്ക് വഴിപാടായി മൂന്ന് ആനകളെ സമർപ്പിച്ചിട്ടുണ്ട്.




