
കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിക്ക് ഹിജാബ് ധരിച്ച് പ്രവേശനം നിഷേധിച്ച കൊച്ചി സെന്റ് റീത്താസ് സ്കൂളിന് ഹൈക്കോടതിയിൽ തിരിച്ചടി. കുട്ടിക്ക് ഹിജാബിട്ട് സ്കൂളിലെത്താമെന്ന് നിലപാടെടുത്ത ഡിഡിഇയുടെ ഉത്തരവിന് സ്റ്റേ നൽകാനാകില്ലെന്ന് കോടതി പറഞ്ഞു. ഉത്തരവിന് ഉടൻ സ്റ്റേ വേണമെന്നായിരുന്നു സ്കൂൾ മാനേജ്മെന്റിന്റെ ഹർജി.
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. അതേസമയം, പള്ളുരുത്തി ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവും അഭിഭാഷകനും രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥിനിയെ ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുമെന്ന് പിതാവ് പറഞ്ഞു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.
ഹിജാബ് ധരിക്കാതെ സ്‌കൂളിൽ വരുമെന്ന ഉറപ്പോടെ രക്ഷിതാക്കൾ സമ്മതപത്രം നൽകണമെന്നാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെ നിർദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അങ്ങനെ ചെയ്താൽ മാത്രമേ വിദ്യാർത്ഥിക്ക് പഠനം തുടരാൻ കഴിയൂവെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും വിദ്യാർത്ഥിനിക്ക് ശിരോവസ്ത്രം ധരിച്ച് പഠനം തുടരാമെന്നും വിദ്യാഭ്യാസ വകുപ്പ് നിലപാടെടുത്തിരുന്നു.
school hijab issue court order
