തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ദ്വാരപാലക ശിൽപ്പവും കട്ടിളപ്പടിയും പുറത്തെത്തിച്ച് സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമെന്നാണ് എസ്ഐടിയുടെ റിപ്പോർട്ട്.
തട്ടിപ്പ് നടന്ന കാലങ്ങളിലെല്ലാം ശബരിമലയിൽ തന്ത്രിയായി ഉണ്ടായിരുന്നത് കണ്ഠരര് രാജീവര് ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സന്നിധാനത്തെ സ്വാധീനത്തിനുപിന്നിൽ തന്ത്രി ഉണ്ടെന്ന മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശബരിമലയിൽ ശാന്തിക്കാരന്റെ സഹായിയായി എത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നു എന്ന് നേരത്തേ തന്നെ കണ്ഠരര് മോഹനര് സമ്മതിച്ചിരുന്നു. എന്നാൽ സ്വർണക്കൊള്ളയിൽ പങ്കുണ്ടോ എന്നതാണ് ഇനി വെളിപ്പെടാനുള്ളത്.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡിയും കേസെടുത്തിട്ടുണ്ട്. കള്ളപ്പണം തടയൽ നിയമപ്രകാരമാണ് കേസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ പ്രതിയായുള്ളവർ ഇഡിയുടെ കേസിലും നടപടി നേരിടേണ്ടിവരും.
sabarimala thantri arrest

