പാക് അധീന കശ്മീർ സൈനികനടപടികൾ ഇല്ലാതെ ഇന്ത്യയുടെ ഭാഗമാകും; രാജ്നാഥ്

ന്യൂഡൽഹി: സൈനിക നടപടികളൊന്നും ഇല്ലാതെ തന്നെ പാക് അധീന കശ്മീർ വീണ്ടും ഇന്ത്യയുടെ ഭാഗമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുമായുള്ള ലയനത്തിന് വേണ്ടി പാക് അധീന കശ്മീരിൽ മുദ്രാവാക്യങ്ങൾ ഉയർത്തുകയാണ്. പാക് അധീന കശ്മീർ ഭാരതത്തിൻറെ ഭാഗമാണെന്ന് ഉച്ചത്തിൽ വിളിച്ച് പറയുന്ന ദിവസം വരുമെന്നും രാജ്‌നാഥ് സിങ് മൊറോക്കോയിലെ പരിപാടിയിൽ ഇന്ത്യൻ സമൂഹവുമായി സംസാരിക്കുന്നതിനിടയിൽ പറഞ്ഞു.

പാക് അധീന കശ്മീർ തനിയെ നമ്മുടേതാകും. അവിടെ ആവശ്യങ്ങൾ ഉയർന്നുതുടങ്ങിയിരിക്കുന്നു. അവിടത്തെ മുദ്രാവാക്യങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാവും. അഞ്ച് വർഷങ്ങൾക്ക് മുൻപ് കശ്മീർ താഴ്‌വരയിൽ നടന്ന ഒരു പരിപാടിയിൽ ഇന്ത്യൻ സൈന്യത്തെ അഭിസംബോധന ചെയ്യവേ, പിഒകെ അക്രമിച്ച് പിടിച്ചടക്കേണ്ട ആവശ്യം നമുക്കുണ്ടാവില്ലെന്നും അതെന്തായാലും നമ്മുടേതാണെന്നും പറഞ്ഞിരുന്നു. തങ്ങളും ഭാരതത്തിൻറെ ഭാഗമാണെന്ന് പിഒകെതന്നെ പറയുന്ന ദിവസം വരും’, മൊറോക്കോയിലെ പരിപാടിയിൽ രാജ്‌നാഥ് സിങ് പറഞ്ഞു.

പാക് അധീന കശ്മീരിലെ ഒരു പ്രധാന നഗരമാണ് റാവൽക്കോട്ട്, അവിടെ ആയിരക്കണക്കിന് ജനങ്ങൾ പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യമാവശ്യപ്പെട്ട് തെരുവിലിറങ്ങി പ്രകടനങ്ങൾ നടത്തിയ സാഹചര്യം ഉണ്ടായിരുന്നു. വർഷങ്ങളായി അനുഭവിക്കുന്ന അവഗണന, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത അവസ്ഥ, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് ഉടലെടുത്ത പ്രതിഷേധമാണ് അതെന്നും രഹസ്യാന്വേഷണ വിഭാഗത്തിൻറെ റിപ്പോർട്ടുകളുണ്ടായിരുന്നു.

rajnath singh about Pakistan-occupied Kashmir issue

By admin