പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാർച്ച് മൂന്നിലേക്ക് മാറ്റി

കൊച്ചി: പൾസർ സുനിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാർച്ച് മൂന്നിലേക്ക് മാറ്റി. സുനിയുടെയും കൂട്ടാളി വിജീഷിന്‍റെയും ജാമ്യാപേക്ഷയാണ് കോടതി മാറ്റി വച്ചിരിക്കുന്നത്. ഇതിനിടെ ഇവർ കീഴടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. കീഴടങ്ങാൻ സാധ്യത ഉള്ള കോടതികളുടെ ചുറ്റും പൊലീസ് മഫ്തിയിൽ ചുറ്റുന്നുണ്ട്.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മണികണ്ഠനെ ക‍ഴിഞ്ഞ ദിവസം പാലക്കാട് നിന്ന് പിടികൂടിയിരുന്നു.നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍, വടിവാള്‍ സലിം, പ്രദീപ്, മണികണ്ഠന്‍ എന്നിവരാണ് ഇതുവരെ കേസില്‍ പിടിയിലായത്.

ആക്രമണവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലുള്ളവരേയും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ ഒരുമാസത്തെ ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചത് പ്രകാരമാണ് സിനിമാക്കാരെ ചോദ്യം ചെയ്യാന്‍ നീക്കം നടത്തുന്നത്.മലയാള സിനിമാ മേഖലയിലെ ഗുണ്ടാ സാന്നിധ്യത്തെ കുറിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ആക്രമണം നടന്ന ദിവസത്തെ പള്‍സര്‍ സുനിയുടെ ഫോണ്‍ കോളുകള്‍ സംശയാസ്പദമാണെന്നും അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെയും വിജീഷിന്‍റെയും ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ആക്രമണം നടത്തിയശേഷവും സുനി ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

admin:
Related Post