രണ്ട് വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗ അനുമതി

ബുധനാഴ്ച ആദ്യ ഘട്ട വാക്‌സിന്‍ വിതരണം തുടങ്ങിയേക്കും .വാക്‌സിന്‍വിതരണം നിയന്ത്രിതരീതിയില്‍ കോവിഷീല്‍ഡ് വാക്‌സിന് 70.42 ശതമാനം ഫലപ്രാപ്തി കോവിഷീല്‍ഡ് ഡോസിന് 250 രൂപയും കൊവാക്‌സിന് 350 രൂപയും വില ആദ്യഘട്ടത്തില്‍ 30 കോടി ഇന്ത്യക്കാരെ വാക്‌സിനേറ്റ് ചെയ്യും

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ നേരിടാന്‍ രണ്ട് വാക്‌സിനുകള്‍ക്ക് അടിന്തരഅനുമതി നല്‍കാന്‍ ഡിജിസിഐ തീരുമാനിച്ചു. ഓക്‌സ്ഫഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച്, പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിച്ച കൊവിഷീല്‍ഡിനും ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനുമാണ് അടിയന്തര ഉപയോഗ അനുമതി. നിയന്ത്രിതമായ രീതിയിലാകും വാക്‌സിന്‍ വിതരണം.

വിദഗ്ദ്ധസമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമതീരുമാനമെടുത്തത്. കഴിഞ്ഞദിവസം നല്‍കിയ റിപ്പോര്‍ട്ട് ഇന്നലെ പുലര്‍ച്ചെ വരെ നീണ്ട യോഗം വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് രാവിലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വാക്‌സിന് അനുമതി നല്‍കിയതായി ഡിജിസിഐ അറിയിച്ചത്. കോവിഷീല്‍ഡ് വാക്‌സിന് 70.42 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി ഡിജിസിഐ വ്യക്തമാക്കി. ഈ വാക്‌സിനുകള്‍ 2 മുതല്‍ 3 വരെ ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം.

കൊവിഷീല്‍ഡ് ഡോസിന് 250 രൂപ കമ്പനി നിര്‍ദ്ദേശിച്ചു. കൊവാക്‌സിന് 350 രൂപയാണ് ഭാരത് ബയോടെക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്‌സിന്‍ വിതരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്റെ മൂന്നാംഘട്ടപരീക്ഷണം നവംബര്‍ മദ്ധ്യത്തോടെയാണ് തുടങ്ങിയത്. രണ്ട് ഡോസ് വീതം നല്‍കേണ്ട കൊവാക്‌സിന്റെ ഉപയോഗ ഇടവേള 28 ദിവസമാണ്.

ഇതോടൊപ്പം അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാഡില ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങാനുള്ള അനുമതിയും നല്‍കി. ബയോടെക്‌നോളജി വകുപ്പാണ് ഈ പരീക്ഷണത്തിന് ഫണ്ട് ചെയ്യുന്നത്.

അടിയന്തരഘട്ടങ്ങളില്‍ പൂര്‍ണ പരീക്ഷണങ്ങള്‍ നടത്തിയില്ലെങ്കിലും ചില വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗ അനുമതി നല്‍കാന്‍ കഴിയുന്ന പുതിയ ഡ്രഗ്‌സ് & ക്ലിനിക്കല്‍ ട്രയല്‍സ് നിയമം (2019) ഉപയോഗിച്ചാണ് ഈ രണ്ട് വാക്‌സിനുകള്‍ക്കും നിലവില്‍ അടിയന്തരഉപയോഗ അനുമതി നല്‍കിയിരിക്കുന്നത്.

ആദ്യഘട്ടവാക്‌സിനേഷന്‍ യജ്ഞത്തില്‍ 30 കോടി ഇന്ത്യക്കാരെയാണ് വാക്‌സിനേറ്റ് ചെയ്യേണ്ടത്. ഇതില്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരും രണ്ട് കോടി പൊലീസുദ്യോഗസ്ഥര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, മുന്‍സിപ്പല്‍ പ്രവര്‍ത്തകര്‍ എന്നിവരുമാണ് ഉള്‍പ്പെടുന്നത്. 50 വയസിന് മുകളിലുള്ളവരും ആരോഗ്യസംബന്ധമായ അവശതകളുള്ളവരുമാണ് ബാക്കി 27 കോടിപ്പേര്‍.

English Summary :Permission for immediate use of two vaccines

admin:
Related Post