“അവളുടെ ദയയുള്ള ഹൃദയം അവളെ മരണത്തിലേക്ക് നയിച്ചുവോ? ഇതെന്നെക്കൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ല, തെരുവുനായ്ക്കളെ സംരക്ഷിച്ചിരുന്ന തൃശൂർ സ്വദേശിനിയുടെ കൊലപാതകം; നടുക്കം മാറാതെ നടി പാർവതി തിരുവോത്ത്

ബെംഗളൂരുവിൽ തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിനി സുനിത കൊല്ലപ്പെട്ട സംഭവത്തിൽ വൈകാരികമായി പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. സുനിതയുടെ കൊലപാതകത്തിലുള്ള ഞെട്ടലും അമർഷവും പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ലൈംഗിക അതിക്രമം ചെറുക്കുന്നതിനിടയിലാണ് തൊഴിലുടമ സുനിതയെ ക്രൂരമായി കൊലപ്പെടുത്തിയത്.

“സുനിത വെറുതെ മരിച്ചതല്ല, അവൾ കൊല്ലപ്പെട്ടതാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സ്നേഹസമ്പന്നയും ദയയുമുള്ള സ്ത്രീകളിൽ ഒരാളായിരുന്നു അവൾ,” പാർവതി വിഡിയോയിൽ പറഞ്ഞു. സുനിതയെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും അവരുടെ വീട്ടിൽ പോയിട്ടുണ്ടെന്നും നടി ഓർത്തെടുത്തു. ഉപദ്രവിക്കാൻ കഴിയാത്തതുകൊണ്ടാണ് അയാൾ സുനിതയെ കൊന്നതെന്നും, ഇത് അയാളുടെ ആദ്യത്തെ കുറ്റകൃത്യമല്ലെന്നും അവസാനത്തേതുമാകില്ലെന്നും പാർവതി കൂട്ടിച്ചേർത്തു. കൊലയാളി ഇപ്പോഴും അറസ്റ്റിലായിട്ടില്ല എന്നതും താരം ചൂണ്ടിക്കാട്ടി.

നേരത്തെയും നിരവധി തവണ ആക്രമണങ്ങളെ അതിജീവിച്ച വ്യക്തിയായിരുന്നു സുനിത. കത്തിക്കുത്തിൽ നിന്നും, പൊള്ളലിൽ നിന്നും അവൾ രക്ഷപ്പെട്ടിട്ടുണ്ട്. താൻ രക്ഷപ്പെടുത്തിയ 167 നായ്ക്കളെയും സ്വന്തം കുടുംബത്തെയും പോറ്റാനുള്ള വരുമാനത്തിന് വേണ്ടിയാണ് അവൾ ആ നായ് സംരക്ഷണ കേന്ദ്രത്തിൽ ജോലിക്ക് കയറിയത്. “അവളുടെ ദയയുള്ള ഹൃദയം അവളെ മരണത്തിലേക്ക് നയിച്ചുവോ? ഇതെന്നെക്കൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ല,” പാർവതി വിതുമ്പി.

ഭർത്താവും നാല് വയസ്സുള്ള മകനും 167 നായ്ക്കളുമാണ് സുനിതയ്ക്ക് ഉണ്ടായിരുന്നത്. സുനിതയുടെ കുടുംബത്തിനും നായ്ക്കൾക്കും വേണ്ടിയുള്ള തുടർസംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാൻ താൻ ഇടപെടുന്നുണ്ടെന്ന് പാർവതി അറിയിച്ചു. വരും ദിവസങ്ങളിൽ നായ്ക്കളെ ദത്തെടുക്കാൻ ശ്രമിക്കുമെന്നും, ഈ ദുഷ്കരമായ സമയത്ത് കുടുംബത്തെയോ നായ്ക്കളെയോ സഹായിക്കാൻ താല്പര്യമുള്ളവർ തന്നെ ബന്ധപ്പെടണമെന്നും താരം അഭ്യർത്ഥിച്ചു.

Parvathy Thiruvothu Breaks Down Over Brutal Murder of Dog Shelter Worker Sunitha in Bengaluru

By admin