
തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ സൂചനാ പണിമുടക്ക് നടത്തും. മിനിമം വേതനം 40,000 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. നിലവിൽ 20,000 രൂപയാണ് നഴ്സുമാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം. വർഷങ്ങളായി ശമ്പള പരിഷ്കരണം നടപ്പാക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.
നാളെ സ്വകാര്യ ആശുപത്രികളിൽ മൂന്നിലൊന്ന് ജീവനക്കാർ മാത്രമേ ഡ്യൂട്ടിക്ക് ഹാജരാകുകയുള്ളൂ. ബാക്കിയുള്ളവർ സമരത്തിൽ പങ്കുചേരും. ശമ്പളം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ അനുകൂലമായ ഉത്തരവിറക്കുന്നില്ലെങ്കിൽ നാളത്തെ സൂചനാ പണിമുടക്കിന് ശേഷം കൂടുതൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന് യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ മുന്നറിയിപ്പ് നൽകി. പണിമുടക്ക് ദിവസമായ നാളെ തൃശൂരിൽ വെച്ച് നഴ്സുമാരുടെ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ ഉപകരണം രോഗിയുടെ വയറ്റിൽ കുടുങ്ങിയ സംഭവം സിസ്റ്റത്തിന്റെ പിഴവാണെന്ന് ജാസ്മിൻ ഷാ പ്രതികരിച്ചു. നഴ്സുമാരും രോഗികളും തമ്മിലുള്ള അനുപാതം കൃത്യമായി പാലിച്ചാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാകൂ. എന്നാൽ എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ഡോക്ടർമാർ നഴ്സുമാരുടെ തലയിൽ കെട്ടിവെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
