
കണ്ണൂർ: കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി വിട്ടു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റെ തീരുമാനപ്രകാരമാണ് മന്ത്രിയെ മാറ്റിയത്. പുലർച്ചെ നാല് മണിയോടെ റോഡ് മാർഗം സ്വന്തം വാഹനത്തിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചത്. മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും രക്തസമ്മർദ്ദം സാധാരണ നിലയിലായതായും മെഡിക്കൽ ബോർഡ് വിലയിരുത്തി.
അതേസമയം, സംഭവത്തിൽ മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില മോശമായതിനാലാണ് മൊഴിയെടുക്കാൻ സാധിക്കാതെ വന്നത്. പ്രതിഷേധം നടന്ന സ്ഥലത്തെ ദൃശ്യങ്ങൾക്കായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് (RPF) പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
കണ്ണൂരിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടയിലാണ് മന്ത്രിക്ക് പരിക്കേറ്റത്. സംഭവത്തെത്തുടർന്ന് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.
