കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടിട്ടില്ലെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും മമത ബാനർജി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ ആരോപണങ്ങളുമായാണ് മമത രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ “വളരെ മോശമായ കളികളാണ്” (Nasty games) കളിച്ചതെന്ന് അവർ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 91 ലക്ഷത്തോളം പേരെ വോട്ടർപ്പട്ടികയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തതായി മമത ചൂണ്ടിക്കാട്ടി. ഇത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന നടപടിയാണെന്നും അവർ ആരോപിച്ചു. ബിജെപി ഭയപ്പെടുത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും, എന്നാൽ തങ്ങൾ തോൽവി സമ്മതിക്കില്ലെന്നും കടുവകളെപ്പോലെ പോരാടുമെന്നും അവർ പാർട്ടി പ്രവർത്തകരോടായി പറഞ്ഞു.

