മുംബൈ : പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെയും ശ്വാസകോശത്തിലെ അണുബാധയെയും തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസവും ഇതിഹാസ ഗായിക ലത മങ്കേഷ്ക്കറുടെ സഹോദരിയുമായ അവർ, ഗ്രാമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി കൂടിയാണ്.
മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ മകളായി ജനിച്ച ആശാ ഭോസ്‌ലെ തന്റെ എട്ടു പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ 20 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകി. പിതാവിന്റെ മരണ ശേഷം തന്റെ ഒൻപതാം വയസ്സിലാണ് അവർ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. 1943 ൽ ‘മജാബാൽ’ എന്ന മറാഠി ചിത്രത്തിൽ പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. 1948ൽ പുറത്തിറങ്ങിയ ‘ചുനാരിയ’ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദി സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്.
ഒ.പി.നയ്യാർ, ആർ.ഡി.ബർമൻ തുടങ്ങി എ.ആർ.റഹ്മാൻ വരെയുള്ള പ്രമുഖ സംഗീത സംവിധായകർക്കൊപ്പം നിരവധി ഹിറ്റുകൾ അവർ സമ്മാനിച്ചു. പോപ്, കാബറെ, ഗസൽ, ക്ലാസ്സിക്കൽ എന്നിങ്ങനെ ഏതു ശൈലിയിലുള്ള ഗാനങ്ങളും ഒരുപോലെ വഴങ്ങുന്ന അതുല്യ പ്രതിഭയായിരുന്നു അവർ.
മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുതവണ നേടിയിട്ടുണ്ട്. 2000-ൽ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. ഇന്ത്യൻ സംഗീതത്തിന്, പ്രത്യേകിച്ച് സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗം.

