
തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിന് സസ്‌പെൻഷൻ. ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറിന്റേറാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഏഴാംതീയതിയാണ് അനിൽ കുമാറിന്റെ വാഹനം ഇടിച്ച് വയോധികനായ രാജൻ മരിച്ചത്. അപകടമുണ്ടാക്കി വാഹനം പിന്നീട് നിർത്താതെ പോയി. അനിൽ കുമാർ നിലവിൽ ഒളിവിലാണ്. പോലീസുകാരൻ പ്രതിയായ കേസായതിനാൽ ലോക്കൽ പോലീസിനെ മാറ്റി. പകരം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമാണ് എസ്.എച്ച്.ഒ അനിൽകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവിൽ കഴിയുന്ന അനിൽ കുമാർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്.
വയോധികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിന് പിന്നാലെ സസ്പെൻഷൻ നടപടിയെത്തുന്നത്. പകരം ചുമതല പൂവാർ സി ഐയ്ക്ക് നൽകി. അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുകയും നിർത്താതെ പോയതിനുമാണ് എസ് എച്ച് ഒക്കെതിരെ കേസ്. ആറ്റിങ്ങൽ കോടതിയിൽ ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ എസ്എച്ച്ഒയെ പ്രതിയാക്കിയ റിപ്പോർട്ട് സമർപ്പിക്കും. ഒരാൾ വാഹനത്തിന്റെ സൈഡിൽ ഇടിച്ചു വീണെന്നും വീണയാൾ പിന്നീട് എഴുനേറ്റ് പോയെന്നുമായിരുന്നു അനിൽകുമാറിന്റെ വിചിത്രവാദം. എന്നാൽ ഈ വാദം പൊലീസ് തള്ളി.
മദ്യപിച്ചാണോ വാഹനം ഓടിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. കേസ് മുറുകയതോടെ ഒലിവിലായ അനിൽ കുമാറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേ സമയം ലോക്കൽ പോലീസിന്റെ സഹായം അനിൽ കുമാറിന് ലഭിക്കുന്നുവെന്ന ആക്ഷേപവും നിലനിൽക്കുന്നു. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷൻ പരിധി വിട്ട് അനിൽകുമാർ തട്ടത്തുമലയിലെ വീട്ടിലേക്ക് പോയത്. അനിൽകുമാറിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബവും രംഗത്തെത്തിയത്.
kilimanoor police accident case
