ചെന്നൈ: ഇരുസംസ്ഥാനങ്ങൾക്കുമിടയിലെ മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള സംയുക്ത നീക്കങ്ങളുടെ ഭാഗമായി കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് (15.07.2026) ചെന്നൈയിലെ ചീഫ് സെക്രട്ടേറിയറ്റിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
കേരള സർക്കാർ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) സംബന്ധിച്ച് ആഭ്യന്തരമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയോട് വിശദീകരിച്ചു. അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയുന്നതിനും ലഹരി മാഫിയകളെ അടിച്ചമർത്തുന്നതിനും ഇരുസംസ്ഥാനങ്ങളും തമ്മിൽ ഏകോപിപ്പിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഫേസ്ബുക്ക് കുറിപ്പിലൂടെ രമേശ് ചെന്നിത്തല പങ്കുവെച്ച വാക്കുകൾ:
“ലഹരിയുടെ അടിവേരറുക്കാൻ നമുക്കൊപ്പം ഇനി തമിഴ്നാട് സർക്കാരും ഉണ്ടാകും. ഇന്ന് ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ. ജോസഫ് വിജയെ കണ്ടു. നമ്മുടെ ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തെ അദ്ദേഹം അഭിനന്ദിച്ചു. തമിഴ്നാട്ടിൽ ശ്രീ. വിജയ് നയിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന് കേരളത്തിൻ്റെ പിന്തുണയും അഭിനന്ദനവും അറിയിച്ചു. മറ്റൊരു സന്തോഷ വാർത്ത കൂടി പറയട്ടെ, നമ്മുടെ ഈ പോരാട്ടത്തിൽ പങ്കാളിയാകാൻ അദ്ദേഹം വൈകാതെ കേരളത്തിലേക്ക് എത്തുമെന്നും അറിയിച്ചിട്ടുണ്ട്.”
ലഹരി മാഫിയകളെ പൂർണ്ണമായും തുടച്ചുനീക്കാൻ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിൽ സംയുക്തമായ ഒരു ഏകോപന സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ സംസാരിച്ചു. ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ പങ്കാളിയാകാൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഉടൻ തന്നെ കേരളം സന്ദർശിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.




