
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി ഉടനില്ല. കോടതി നടപടികൾ ആരംഭിച്ചിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ശിക്ഷ വിധിക്കുക.
കേസിലെ പ്രതികളെ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് എറണാകുളം സെഷൻസ് കോടതിയിൽ എത്തിച്ചു. കേസിലെ പ്രതികളായ എൻ.എസ്. സുനിൽ, മാർട്ടിൻ ആന്‍റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നിവർ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. അതേ സമയം നടി ആക്രമിക്കപ്പെട്ട കേസില്‍ വെറുതേവിട്ടതിന് പിന്നാലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുള്ള തന്റെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട് നടന്‍ ദിലീപ്. ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാപ്രതിയായി ചേര്‍ത്തിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതോടെ പാസ്‌പോര്‍ട്ട് കാര്യം ഇനി നടപടിക്രമം മാത്രമാകും.
കേസില്‍ കുറ്റവിമുക്തനാക്കിയതിന് ശേഷം കോടതിയുമായി ബന്ധപ്പെട്ട് ദിലീപ് ചെയ്യുന്ന ആദ്യത്തെ നടപടിയാണിത്. അതേസമയം ദിലീപിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കുന്നതിനെതിരേ പ്രോസിക്യൂഷന്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസുകള്‍ ഈ മാസം 18 ന് പരിഗണിക്കുന്നുണ്ട്. അന്നു തന്നെ ദിലിപിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും.
kerala actress assault case
