മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു; കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും

തിരുവനന്തപുരം: മുൻ കൊട്ടാരക്കര എംഎൽഎയും സിപിഎം നേതാവുമായിരുന്ന അഡ്വ. ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഷാൾ അണിയിച്ച് അവരെ പാർട്ടിയിലേക്ക് ഔദ്യോഗികമായി സ്വീകരിച്ചു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ ഐഷ പോറ്റി യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രതിപക്ഷ നേതാവുമായി നേരത്തെ നടത്തിയ കൂടിക്കാഴ്ചയിലാണ് കോൺഗ്രസ് പ്രവേശനത്തിലും സ്ഥാനാർത്ഥിത്വത്തിലും ധാരണയായത്.

‘വർഗ്ഗ വഞ്ചക എന്ന് വിളിച്ചേക്കാം’ കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ തനിക്കെതിരെ മ്ലേച്ഛമായ രീതിയിലുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങൾ പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി പറഞ്ഞു. കോൺഗ്രസ് സമര വേദിയിൽ സംസാരിക്കുകയായിരുന്നു അവർ.

“എന്റെ ഈ തീരുമാനം പ്രിയപ്പെട്ട സഖാക്കൾക്ക് വിഷമമുണ്ടാക്കുമെന്ന് അറിയാം. എന്നെ ‘വർഗ്ഗ വഞ്ചക’ എന്ന് വിളിച്ചേക്കാം. എന്നാൽ ഞാൻ എപ്പോഴും മനുഷ്യപക്ഷത്ത് തന്നെ ഉണ്ടാകും,” ഐഷ പോറ്റി വ്യക്തമാക്കി.

കേരള കോൺഗ്രസ് (ബി) നേതാവ് ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചു കൊണ്ടാണ് ഐഷ പോറ്റി രാഷ്ട്രീയത്തിൽ ശ്രദ്ധേയമായത്. തുടർന്ന് മൂന്ന് തവണ കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഇവർക്ക് സീറ്റ് നിഷേധിച്ചിരുന്നു, ഇതാണ് പാർട്ടിയുമായി അകലാൻ കാരണമായത്.

ഐഷ പോറ്റിയുടെ വരവ് സന്തോഷകരമായ നിമിഷമാണെന്ന് വി.ഡി സതീശൻ പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്നും കൂടുതൽ നേതാക്കൾ പാർട്ടിയിലേക്ക് എത്തുമെന്നും കെ.സി വേണുഗോപാലും വ്യക്തമാക്കി.

By admin