ട്രംപിന് എട്ടിന്റെ പണി; ‘അമേരിക്കൻ പാർട്ടി’യുമായി ഇലോൺ മസ്ക്

വാഷിംഗ്ടൺ: അഭിപ്രായ ഭിന്നത രൂക്ഷമായതോടെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിച്ച് തന്റെ പുതിയ ‘അമേരിക്കൻ പാർട്ടി’ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ച് ടെസ്‌ല മേധാവി ഇലോൺ മസ്ക്. അമേരിക്കൻ പൗരന്മാർക്ക് സ്വാതന്ത്ര്യം തിരികെ നൽകുന്നതിനാണ് ഈ പാർട്ടി രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മസ്‌കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള അഭിപ്രായ ഭിന്നതയും തർക്കവും രൂക്ഷമായതാണ് പുതിയ പാർട്ടിയുടെ പിറവിക്ക് വഴിയൊരുക്കിയത്. ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ നയത്തെ മസ്‌ക് എതിർക്കുകയും റിപ്പബ്ലിക്കൻ പാർട്ടിയെ രൂക്ഷമായ ഭാഷയിൽ ആക്രമിക്കുകയും ചെയ്തു.മസ്കിൻ്റെ പാർട്ടി രൂപീകരണം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയൊരു പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

രാജ്യത്തെ നശിപ്പിക്കുന്ന അനാവശ്യവും ചെലവേറിയതുമായ നയങ്ങൾ നടപ്പിലാക്കുമ്പോൾ, നമ്മൾ യഥാർത്ഥത്തിൽ ജീവിക്കുന്നത് ഒരു ജനാധിപത്യത്തിലല്ല, മറിച്ച് ഒരു പാർട്ടി സംവിധാനത്തിലാണ് എന്ന് ഇലോൺ മസ്‌ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. അമേരിക്കയിലെ ജനങ്ങൾക്ക് യഥാർത്ഥ രാഷ്ട്രീയ ഓപ്ഷനുകളൊന്നുമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതുകൊണ്ടാണ് ‘അമേരിക്കൻ പാർട്ടി’ കൊണ്ടുവന്നതെന്നാണ് മസ്കിൻ്റ വിശദീകരണം.

പുതിയൊരു രാഷ്ട്രീയ പാർട്ടി തുടങ്ങണോ എന്ന് അഭിപ്രായം ആരാഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എക്‌സിൽ മസ്‌ക് ഒരു പോൾ നടത്തിയിരുന്നു. ഈ പോളിൽ 65 ശതമാനം ആളുകളും അതിനെ പിന്തുണച്ചു. അമേരിക്കൻ പൗരന്മാരുടെ നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരികെ കൊണ്ടുവരിക എന്നതാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്ന് മസ്‌ക് പറയുന്നു.

ഇലോൺ മസ്‌കും ഡൊണാൾഡ് ട്രംപും തമ്മിലുള്ള തർക്കത്തിന്റെ പ്രധാനകാരണം അമേരിക്കയുടെ പുതിയ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ ആണ്. ഈ ബിൽ രാജ്യത്തിന്റെ ഖജനാവിന്മേലുള്ള ഭാരം വർദ്ധിപ്പിക്കുമെന്നും അമേരിക്കയെ കടത്തിൽ മുക്കുമെന്നുമായിരുന്നു മസ്കിൻ്റെ വിലയിരുത്തൽ. ഈ അഭിപ്രായം കണക്കിലെടുക്കാൻ ട്രംപ് തയ്യാറായില്ല. തുടർന്ന് ജൂലൈ 4 ന് യുഎസ് കോൺഗ്രസ് ഈ ബിൽ പാസാക്കി, വൈറ്റ് ഹൗസിന് പുറത്ത് ട്രംപ് ഇത് പ്രത്യേക രീതിയിൽ ആഘോഷിച്ചു. എന്നാൽ ഈ ബില്ലിനെ രാജ്യത്തിന് ദോഷകരമാണെന്ന് മസ്‌ക് വിശേഷിപ്പിച്ചു.

ട്രംപിനോട് മാത്രമല്ല, ഈ ബില്ലിനെ പിന്തുണച്ച റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളോടും തനിക്ക് ദേഷ്യമുണ്ടെന്ന് മസ്‌ക് വ്യക്തമാക്കി. ഈ ബില്ലിനെ അനുകൂലിക്കുന്ന എല്ലാ നേതാക്കളെയും താൻ എതിർക്കുമെന്ന് മസ്‌ക് പറഞ്ഞു. അതേസമയം, ബില്ലിനെ പരസ്യമായി എതിർത്ത തോമസ് മാസിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

elon musk launches the america party

By admin