രാജ്യത്ത് കോവിഡ് മരണം 726 ആയി, 23,452 രോഗബാധിതര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1752 പേര്‍ക്ക് പുതുതായി രോഗം, 37 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 726 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23,452 ലേക്ക് ഉയര്‍ന്നു. കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 1752 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. 37 പേര്‍ മരിച്ചു.

അതേ സമയം 4813 പേര്‍ക്ക് രോഗം ഭേദമായി. തമിഴ്‌നാട്ടില്‍ 72 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് ബാധിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം1755 ആയി.  ഇന്നലെ സംസ്ഥാനത്ത് രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോയമ്പത്തൂരിലും തെങ്കാശിയിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. ചെന്നൈയില്‍ മാത്രം 52 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു.

ഡല്‍ഹിയില്‍  ഇന്നലെ 39 ശൂചീകരണ ത്തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ കോവിഡ് ബാധിതതരുടെ എണ്ണം 2300 കടന്നു. ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ബിജെആര്‍എം ആശുപത്രി അടച്ചു. ഡല്‍ഹിയിലെ ആസാദ്പൂര്‍ പച്ചക്കറി ചന്തയിലെ രണ്ട് കച്ചവടക്കാര്‍ കൂടി കോവിഡ് ബാധിതരായി. ഇതോടെ ഇവിടുത്തെ മൂന്നുറോളം കടകള്‍ അടച്ചു.

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 6500 കടന്നു. മുംബൈയില്‍ മാത്രം കോവിഡ് രോഗികള്‍ 4000 ത്തിലേറെയായി. ആകെ മരണം 283 ആയി. മഹാരാഷ്ട്രയില്‍ മന്ത്രി ജിതേന്ദ്ര അവാദിന് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കുടുംബസമേതം ക്വാറന്റൈനില്‍ ആയിരുന്നു മന്ത്രി. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന്  ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന തോത് പത്ത് ദിവസമായി കുറഞ്ഞു. രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്നത് പിടിച്ചുനിര്‍ത്താന്‍ രാജ്യത്തിനായി. രോഗം ഭേദമാകുന്നവരുടെ തോത് 20 ശതമാനത്തിന് മുകളിലായി. കഴിഞ്ഞ 14 ദിവസത്തില്‍ ഒരാള്‍ക്ക് പോലും രോഗം ബാധിക്കാത്ത ജില്ലകളുടെ എണ്ണം 80 ആയി ഉയര്‍ന്നു. ഒമ്പത് ലക്ഷം പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം ആവശ്യമുള്ള അത്രയും പരിശോധനകള്‍ നടത്താനുള്ള ശേഷിയിലേക്ക് ഇപ്പോഴും രാജ്യത്തിന് എത്താനായിട്ടില്ലെന്ന് കേന്ദ്രം സമ്മതിച്ചു.

By admin