
ന്യൂഡൽഹി: പാകിസ്താൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലുള്ള ബി.എസ്.എഫ് ജവാനെ വിട്ടുകിട്ടാനുള്ള ശ്രമം തുടർന്ന് ഇന്ത്യ. ജവാൻ പർണബ് കുമാർ ഷായെ വിട്ടുകിട്ടാൻ അതിർത്തിരക്ഷാസേനയും പാകിസ്താൻ റേഞ്ചേഴ്‌സും തമ്മിൽ മൂന്ന് ഫ്ളാഗ് മീറ്റിങ്ങുകളാണ് ഇതുവരെ നടത്തിയത്. എന്നാൽ പാകിസ്താൻ്റെ ഭാഗത്ത് നിന്ന് അനുകൂലമായൊരു മറുപടി ലഭിക്കാത്തതിനാൽ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.
ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് ചൗധരി, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ അറിയികയും ചെയ്തു. പഞ്ചാബിലെ ഫിറോസ്‍പൂരിലെ ബിഎസ്എഫിന്റെ 182 -ാം ബറ്റാലിയനിലെ അംഗമാണ് ജവാൻ പർണബ് കുമാർ ഷാ. ബുധനാഴ്ചയാണ് അദ്ദേഹം പാക് പട്ടാളത്തിന്റെ പിടിയിലാവുന്നത്.
ജവാനെ തിരിച്ചുകിട്ടാൻ കണ്ണീരോടെയും പ്രാർഥനകളുമായും കഴിയുകയാണ് കുടുംബം. ‘അവൻ രാജ്യത്തെ സേവിക്കുകയായിരുന്നു. എവിടെയാണ് അവനെന്നുമാത്രം അറിഞ്ഞാൽ മതിയെനിക്ക്’’- നിറഞ്ഞ കണ്ണുകളോടെ പിതാവ് ബോൽനാഥ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാഴ്ചമുൻപാണ് വീട്ടിൽ നിന്ന് അവധിക്ക് ശേഷം പർണബ് മടങ്ങിയത്.അതിർത്തിയിൽ കിസാൻ ഗാർഡ് ഡ്യൂട്ടിക്കിടെയാണ് അദ്ദേഹം പാകിസ്താൻ്റെ പിടിയിലാവുന്നത്. പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിർത്തിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
BSF jawan in Pakistan Rangers custody
