
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് ക്ഷണിക്കാൻ കോൺഗ്രസ്. കെസി വേണുഗോപാൽ പ്രേംകുമാറുമായി ഫോണിൽ സംസാരിച്ചു. നാളെ പ്രേംകുമാറുമായി ചർച്ച നടത്താൻ കെസി വേണുഗോപാൽ നേരിട്ട് എത്തുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. കോൺഗ്രസിലെത്തിയാൽ നല്ല പരിഗണന നൽകുമെന്നാണ് കെസി വേണുഗോപാലിന്റെ വാഗ്ദാനം. അതേസമയം ഏതെങ്കിലും പാർട്ടിയിൽ അംഗത്വമെടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രേംകുമാർ പറയുന്നു.
സിപിഎം സഹയാത്രികനായി തുടരുമ്പോഴും താൻ പാർട്ടി മെമ്പർഷിപ്പ് എടുത്തിരുന്നില്ലെന്ന് പ്രേംകുമാർ പറഞ്ഞു. കർഷകസമരം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളിൽ തന്റെ നിലപാടുകൾ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു. ദേശാഭിമാനിയിലും ചില ലേഖനങ്ങൾ താൻ എഴുതിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടാകണം അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ തനിക്ക് ചലച്ചിത്ര അക്കാദമിയുടെ ചുമതല നൽകിയതെന്ന് പ്രേംകുമാർ പറഞ്ഞു.
ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിൽ അസ്വാഭാവികതയില്ലെന്ന് പറഞ്ഞ സിനിമാ- സാംസ്കാരിക മന്ത്രി സജി ചെറിയാനെ പ്രേംകുമാർ വിമർശിച്ചു. ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തും കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും അവിടെ സ്ഥാനത്ത് നിന്ന് നീക്കിയില്ല. എന്നാൽ ചലച്ചിത്രോത്സവം (ഐഎഫ്എഫ്‍കെ) നടക്കുന്നതിന് തൊട്ടുമുമ്പ് ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ മാത്രം നീക്കിയെന്ന് പ്രേംകുമാർ പറഞ്ഞു. ചലച്ചിത്ര അക്കാദമി സെക്രട്ടറിയായ സി അജോയ് കാലാവധി കഴിഞ്ഞിട്ടും സ്ഥാനത്ത് തുടരുന്നതാണ് പ്രേംകുമാർ ചൂണ്ടിക്കാട്ടിയത്. എന്ത് അടിയന്തിര സാഹചര്യമാണ് തന്നെ സ്ഥാനത്ത് നിന്ന് മാറ്റുമ്പോൾ മാത്രം ഉണ്ടായിരുന്നതെന്ന് പ്രേംകുമാർ ചോദിച്ചു. പാതി വഴിയിൽ നിൽക്കുമ്പോഴാണ് തന്നെ മാറ്റിയതെന്നും സർക്കാരിന്റേത് ഇരട്ടനീതിയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
actor premkumar in congress?
