
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിയുന്ന രാഹുലിന് ഈ വിധി നിർണ്ണായകമായി.
വിദേശ മലയാളി നൽകിയ പരാതിയിലാണ് രാഹുലിനെതിരെ മൂന്നാമത്തെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഈ കേസിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം സെഷൻസ് കോടതിയെ സമീപിച്ചത്.
ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നും, കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇതിനായി വാട്‌സ്ആപ്പ് ചാറ്റുകളും വോയിസ് ക്ലിപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു.
ജനുവരി 11-നാണ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത്. മൂന്നാം കേസിൽ ജാമ്യം ലഭിച്ചതോടെ അദ്ദേഹത്തിന് ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കും.
